ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട ഏക യാത്രക്കാരനും ബ്രിട്ടിഷ് പൗരനുമായ വിശ്വാസ് കുമാർ രമേഷ്, ദുരന്തം നടന്നിട്ട് ഒരു വർഷമായിട്ടും അപകടത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചു. 2025 ജൂൺ 12-ന് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 241 പേരും മറ്റ് 19 പേരും ഉൾപ്പെടെ ആകെ 260 പേരാണ് മരിച്ചത്. അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട രമേഷ്, ദുരന്തത്തെക്കുറിച്ച് സത്യസന്ധതയും പൂർണ സുതാര്യതയും അധികൃതരിൽ നിന്ന് ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

അപകടത്തെക്കുറിച്ചുള്ള അന്തിമ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രാഥമിക റിപ്പോർട്ടിൽ വിമാനത്തിന്റെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകൾ ടേക്ക് ഓഫ് കഴിഞ്ഞ ഉടൻ “കട്ട്-ഓഫ്” നിലയിലായതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ലെന്നാണ് രമേഷിന്റെ നിലപാട്. ദുരന്തത്തിന്റെ ഓർമ്മകളും സഹോദരന്റെ വേർപാടും മാനസികമായി ഇന്നും തന്നെ വേട്ടയാടുന്നതായും അദ്ദേഹം പറഞ്ഞു.

അപകടത്തിന് ശേഷം ഭാര്യയുടെയും അഞ്ചുവയസുകാരനായ മകന്റെയും ജീവിതച്ചെലവുകൾക്കായി എയർ ഇന്ത്യ 21,500 പൗണ്ട് നൽകിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരുകയാണെന്ന് രമേഷിന്റെ പ്രതിനിധി സഞ്ജീവ് പട്ടേൽ അറിയിച്ചു. അപകടത്തിന്റെ ആഘാതം കാരണം സാധാരണ രീതിയിൽ ജോലിയിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും കുടുംബം മാസം 1,000 പൗണ്ടിൽ താഴെയുള്ള വരുമാനത്തിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും നടത്തിയ ചർച്ചകളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും നിരവധി വിഷയങ്ങൾ ഇനിയും പരിഹരിക്കപ്പെടാനുണ്ടെന്നും, വിവിധ കക്ഷികൾക്കെതിരെ സിവിൽ നഷ്ടപരിഹാര നടപടികൾ പരിഗണിക്കുന്നതായും അഭിഭാഷകർ വ്യക്തമാക്കി.











Leave a Reply