വാഷിംഗ്ടണ്‍: ബ്രിട്ടനില്‍ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ നിന്നു തടയുന്നതിന് ടേസര്‍ ഗണ്‍ പയോഗിക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിക്കും. പൊലീസ് സേനയ്ക്ക് 50,000 വോള്‍ട്ട് ശേഷിയുളള തോക്കുകളാണ് അധികൃതര്‍ നല്‍കിയിട്ടുളളത്. പ്രശ്‌നത്തില്‍ അധികൃതര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആറ് മണിക്കൂറോളം വിചാരണയ്ക്ക് വിധേയമാകുമെന്നാണ് സൂചന. ഐക്യരാഷ്ട്രസഭയുടെ റൈറ്റ്‌സ് ഓഫ് ചില്‍ഡ്രന്‍ കണ്‍വന്‍ഷനിലാകും ബ്രിട്ടന്‍ ഇതേക്കുറിച്ച് വിശദീകരിക്കേണ്ടി വരിക. 1990ല്‍ ബ്രിട്ടന്‍ കൂടി ഒപ്പുവച്ചതാണ് റൈറ്റ് ഓഫ് ചില്‍ഡ്രന്‍. തൊട്ടടുത്ത വര്‍ഷം തന്നെ ഇതിന് അംഗീകാരവും ലഭിച്ചു.
2008ലാണ് കുട്ടികളുടെ അവകാശങ്ങള്‍ക്കെതിരെ ബ്രിട്ടന്‍ ആദ്യമായി പരസ്യമായി രംഗത്ത് വന്നത്. ഇംഗ്ലണ്ടും വെയില്‍സും കുട്ടികള്‍ക്കെതിരെ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അത് അവസാനിപ്പിക്കണമെന്ന നിര്‍ദേശം യുഎന്‍ മുന്നോട്ട് വച്ചു. 2003 മുതല്‍ തന്നെ ബ്രിട്ടീഷ് പൊലീസ് കുട്ടികള്‍ക്ക് നേരെ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ട്. 2013 എത്തിയപ്പോഴേക്കും ഇവയുടെ ഉപയോഗം 38 ശതമാനം വര്‍ദ്ധിച്ചു. ടേസര്‍ ഗണ്ണുകള്‍ക്ക് പ്രധാനമായും രണ്ട് തരം ഉപയോഗമുണ്ട്. കുട്ടികളെ താത്ക്കാലികമായി സ്തംഭിപ്പിക്കാനും അഞ്ച് സെക്കന്റ് നേരം 50,000 വോള്‍ട്ട് പ്രവഹിപ്പിക്കുക വഴി കുട്ടികളെ മസിലുകളും നാഡിവ്യവസ്ഥയും നിശ്ചമാക്കാനും ഇതിന് കഴിയും.

പൊലീസിന്റെ ടേസര്‍ ഉപയോഗത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ നല്‍കണമെന്ന് യുഎന്‍ ബ്രിട്ടനോട് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ച റബ്ബര്‍, പ്ലാസ്റ്റിക് ബുളളറ്റുകളെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശവും ഉണ്ട്. കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ ഇത്തരം പ്രയോഗങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ശക്തമായി ഉയര്‍ത്താന്‍ അംഗരാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടേസറുകളുടെ ഉപയോഗം കുട്ടികളെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് അലയന്‍സ് ഇംഗ്ലണ്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ കാര്‍ല ഗാര്‍ണെലാസ് പറഞ്ഞു. ഇത് കുട്ടികളില്‍ ശാരീരികമാനസിക വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി.