യുകെയിൽ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ചൊവ്വാഴ്‌ച ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് ഐക്യദാർഢ്യ പരിപാടിയിൽ ഒത്തുകൂടി. ഒരു ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുമ്പോൾ യുകെ പോലീസ് ഓഫീസറായ നിക്കും പിന്തുണ അറിയിച്ച് ഒപ്പം കൂടിയത് വേറിട്ട കാഴ്‍ചയായി.

“എല്ലാവരും നല്ല സമയം ആസ്വദിച്ച് കൊണ്ടിരിക്കുകയായിരുന്നു, പിന്നെന്ത് കൊണ്ട് എനിക്കും ആയിക്കൂടെന്ന് ഞാൻ ചിന്തിച്ചു. ഇന്ത്യയ്ക്ക് നന്ദി” ആഹ്ലാദഭരിതനായ നിക്ക് പറഞ്ഞു. പ്രകടനത്തിൽ പങ്കെടുക്കാൻ യുകെയുടെ നാനാഭാഗത്തു നിന്നും ആളുകൾ എത്തിയിരുന്നു. ചിലർ വ്യക്തിപരമായും, മറ്റുള്ളവർ ഒരു സംഘടനയെ പ്രതിനിധീകരിച്ചുമാണ് എത്തിയത്. പലരുടെയും കവിളിൽ ഉൾപ്പടെ ത്രിവർണ്ണ പതാകകൾ വരച്ചിരുന്നു.

“നമ്മൾ എവിടെ നിന്നാണെന്നും, ഒന്നാണെന്നും കാണിക്കാനാണ് ഈ പ്രകടനം നടത്തിയത്. നമ്മളെ ആക്രമിച്ചവരെ കാണിക്കാനാണ് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. നമ്മുടെ ശക്തിയും പിന്തുണയും എന്താണെന്ന് കാണിക്കാൻ കൂടുതൽ പേരുമായി നമ്മൾ ഇനിയും ഇവിടെ വരും. ആർക്ക് മുൻപിലും താഴില്ല. ജയ് ഹിന്ദ്” യുകെയിലെ ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സംഘടനയായ ഇൻസ്‌പയറിംഗ് ഇന്ത്യൻ വുമണിൽ നിന്നുള്ള സരിക ഹാൻഡ പറഞ്ഞു.

10 രാജ്യങ്ങളിൽ താൻ ജീവിക്കുകയും യാത്ര ചെയ്യുകയും ചെയ്‌തി, എന്നാൽ തന്റെ ഇന്ത്യൻ വേരുകളോട് ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നുവെന്ന് പ്രകടനത്തിലെ സജീവ സാന്നിധ്യമായിരുന്ന ഇക്ര ഖാൻ പറഞ്ഞു. ” നമ്മുടെ സമൂഹത്തെ ആഘോഷിക്കാനാണ് ഇവിടെ എത്തിയത്. ഇവിടെയുള്ളവരെല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇന്ന് ഞാൻ വളരെയേറെ അഭിമാനിക്കുന്നു” ഇക്ര പറഞ്ഞു.

മാർച്ച് 19ന് ഖാലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ഇന്ത്യൻ പതാക വലിച്ചെറിഞ്ഞ ബാൽക്കണിയിലേക്ക് എത്തിയതോടെ പ്രകടനം അവസാനിച്ചു. ഇവിടെ ത്രിവർണ പതാക വീശുകയും, ദേശീയ ഗാനം ആലപിക്കുകയും ചെയ്‌താണ്‌ പരിപാടി അവസാനിച്ചത്.