ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് വീണ് 91 ജീവൻ പൊലിയാൻ ഇടയാക്കിയത് ഒരു കൂട്ടം യുവാക്കളുടെ പരാക്രമം മൂലമെന്ന് ആരോപണം. അപകടം അവർ മനഃപൂർവ്വം ക്ഷണിച്ചു വരുത്തിയതായിട്ടാണ് അനുഭവപ്പെട്ടതെന്നുമാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. അപകടത്തിനു മുൻപ് പാലത്തിലുണ്ടായിരുന്ന അഹമ്മദാബാദ് സ്വദേശി വിജയ് ഗോസ്വാമിയും കുടുംബവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

യുവാക്കൾ പാലം കുലുക്കിയപ്പോൾ പേടി അനുഭവപ്പെട്ടതോടെ പാലത്തിൽ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് ഇവർ പറയുന്നു. പിന്നാലെ കേട്ടത് അപകടം ആയിരുന്നുവെന്നും കുടുംബം പറയുന്നു. യുവാക്കൾ പാലം കുലുക്കുന്ന സമയത്ത് ആളുകൾക്ക് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും ആക്ഷേപം ഉണ്ട്.

ദീപാവലി അവധി ആഘോഷിക്കാനാണ് ഗോസ്വാമിയും സംഘവും മോർബിയിലെത്തിയത്. അപകടത്തിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ, ഒരു കൂട്ടം യുവാക്കൾ പാലത്തിൽനിന്ന് ചിത്രങ്ങളും വിഡിയോയും പകർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ചിലർ പാലം കുലുക്കുന്നതും ദൃശ്യമാണ്.

കുടുംബത്തിന്റെ ആരോപണം;

അവധി ദിവസമായതിനാൽ പാലത്തിൽ വളരെയേറെ ആളുകളുണ്ടായിരുന്നു. ഞാനും കുടുംബവും പാലത്തിലുള്ള സമയത്താണ് ഒരുകൂട്ടം യുവാക്കൾ പാലം മനഃപൂർവം കുലുക്കിയത്. ഇതോടെ എവിടെയെങ്കിലും കൈകളുറപ്പിക്കാതെ പാലത്തിൽ നിൽക്കാനാകില്ലെന്ന സ്ഥിതിയായി. പാലത്തിന്റെ പാതിവഴിയിലായിരുന്ന ഞാനും കുടുംബവും, അപകടം മണത്തതോടെ അതിവേഗം തിരിച്ചുപോന്നു.

തൂക്കുപാലം കുലുക്കുന്നതിൽനിന്ന് യുവാക്കളെ തടയാൻ തിരികെ പോരും മുൻപ് ഞാൻ പാലം ജീവനക്കാരോട് ആവശ്യപ്പെട്ടതാണ്. അവർ പക്ഷേ, സന്ദർശകർക്ക് ടിക്കറ്റ് നൽകുന്ന തിരക്കിലായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനമൊന്നുമില്ലെന്നും അവർ പറഞ്ഞു. ഞങ്ങൾ അവിടെനിന്ന് പോന്ന് അധികം വൈകും മുൻപേയാണ് പാലം തകർന്നുവീണത്.