ടെന്നസി: വീടിനുള്ളില്‍ കൊല്ലപ്പെടുന്നതിനു മുമ്പായി ആരോ കതകില്‍ മുട്ടുന്നുവെന്ന് 12 കാരി അമ്മയ്ക്ക് സന്ദേശമയച്ചു. യോഹാന ആര്‍ട്ടേഗ എന്ന വിദ്യാര്‍ത്ഥിനിയെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്‌കേറ്റിംഗിനിടെയുണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റതിനാല്‍ കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ടെന്നസിയിലെ ഗുഡ്‌ലെറ്റ്‌സ്വില്ലിലുള്ള വീട്ടില്‍ യോഹനയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ പുറത്തു പോയിരിക്കുകയായിരുന്നു. ഏകദേശം 5.30ന് ആരോ കതകില്‍ മുട്ടുന്നുവെന്ന് അമ്മയ്ക്ക് അയച്ച സന്ദേശമാണ് കുട്ടിയില്‍ നിന്ന് ്‌വസാനം ലഭിച്ചത്.

6.45ന് യോഹാനയുടെ സഹോദരങ്ങളുമായി അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം പോലീസ് വെളിപ്പെടുത്തിയില്ല. മരണകാരണവും വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു. എന്നാല്‍ പരിചയമുള്ളയാളായിരിക്കും കൊലയാളിയെന്ന് പോലീസ് പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

ഇത്രയും ക്രൂരമായ കൊലപാതകം തന്റെ ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് സെര്‍ജന്റ് ഡേവിഡ് കൗട്ട്‌സ്മാന്‍ പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥരും ഇതേ അഭിപ്രായമാണ് പറഞ്ഞത്. നാഷ്വില്ലില്‍ യോഹാന പഠിച്ചിരുന്ന ലിബര്‍ട്ടി കോളീജിയേറ്റ് അക്കാഡമി കുട്ടിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.