മുംബൈ: വിവാദമായ പിഎംസി ബാങ്കില്‍ 90 ലക്ഷത്തിലധികം നിക്ഷേപമുള്ളയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓഷിവാര സ്വദേശിയായ 51 കാരനായ സഞ്ജയ് ഗുലാത്തിയാണ് മരിച്ചത്. തിങ്കളാഴ്ച കോടതിക്ക് പുറത്ത് നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. 80 വയസ്സിലുള്ള പിതാവിനൊപ്പമാണ് ഇയാള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായത്. ജെറ്റ് എയര്‍വേസ് ജീവനക്കാരനായിരുന്നു ഗുലാത്തി. കമ്പനി പ്രതിസന്ധിയിലായതോടെ ജോലിയും നഷ്ടമായിരുന്നു. രോഗിയായ മകനുണ്ട് ഇയാള്‍ക്ക്. കുട്ടിയുടെ ചികിത്സയ്ക്കായി വലിയ ചെലവുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

ആര്‍ബിഐ നിര്‍ദേശത്തെ തുടര്‍ന്ന് പിഎംസി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വിലക്കുണ്ട്. 40,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാകൂ. ആദ്യം 1000 രൂപ മാത്രമേ പിന്‍വലിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ചയാണ് പരിധി 40,000 ആയി ഉയര്‍ത്തിയത്.