നിയമസഭാ കയ്യാങ്കളികേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് ആങ്കര്‍ വിനു വി ജോണിന് ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ നടപടിയുണ്ടാകില്ല. ദേശാഭിമാനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ ചര്‍ച്ചയ്ക്കിടെ അയച്ച ഭിഷണി സന്ദേശം ഓണ്‍ എയറില്‍ ഇരുന്ന് തന്നെ വിനു വായിക്കുകയും മറുപടി കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവര്‍ക്കയ്‌ക്കെതിരായ പെരുമാറ്റത്തില്‍ മാതൃഭൂമി ചാനല്‍ വിടേണ്ടിവന്ന വേണു ബാലകൃഷ്ണനെ ഉദ്ദരിച്ചായിരുന്നു വിനു വി ജോണിന്റെ മറുപടി. ഇതില്‍ ഡിജിപിക്കടക്കം പരാതി നല്‍കുമെന്ന് വിനു വി ജോണ്‍ പറഞ്ഞിരുന്നു. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠനാണ് സന്ദേശം അയച്ചത്.

നിയസഭാ കയ്യാങ്കളി കേസ് വിഷയത്തിലായിരുന്നു ചാനലിന്റെ പ്രൈംടൈം ചര്‍ച്ച. അഭിഭാഷകനായ എം ആര്‍ അഭിലാണ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ പാനലിലുണ്ടായിരുന്നു. നിയസഭയിലെ തെമ്മാടികള്‍ എന്ന തലവാചകത്തോടെ ചര്‍ച്ചയിലെ വാദങ്ങള്‍ പുരോഗമിക്കുന്നതിനിടെ പത്തൊമ്പതാം മിനിറ്റിലാണ് സംസാരകനെ തടഞ്ഞുകൊണ്ട് വിനു വി ജോണ്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് വിനു സന്ദേശം വായിക്കുകയും ചെയ്തു. ‘ഇയാള്‍ക്ക് ലജ്ജയില്ലേ, എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാന്‍ താങ്കള്‍ക്ക് എന്ത് അധികാരം; ഇത് മാന്യമായ രീതിയല്ല; ഇതുപോലെ ചാനലില്‍ നെഗളിച്ച ചിലരുടെ വിധി ഓര്‍ക്കുക; ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്’ എന്നായിരുന്നു സന്ദേശം.

മറുപടിയായി ‘താന്‍ വേണു ബാലകൃഷ്ണനെപ്പോലെ ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതില്‍ താന്‍ പൊലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം എന്നും താന്‍ രണ്ടു പെണ്‍മക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാല്‍, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണം എന്നുമായിരുന്നു വിനു വി ജോണ്‍ പറഞ്ഞത്.

എന്നാല്‍ വിനു വി ജോണ്‍ പരാതിപ്പെട്ടാലും ദേശാഭിമാനി പരാതിക്കാരനെതിരെ നടപടിയെടുക്കില്ലെന്നാണ് വിവരം. ദീര്‍ഘകാലം സിപിഐഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശ പ്രകാരം എഷ്യാനെറ്റ് ന്യൂസിലെ പ്രൈംടൈം ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി വിട്ടുനിന്നിരുന്നു. പ്രത്യേകിച്ച് വിനു വി ജോണിന്റെ ചര്‍ച്ചകളായിരുന്നു ഇതിന് പാര്‍ട്ടിയെ പ്രകോപിപ്പിച്ചതും. അതിന് ശേഷം പാര്‍ട്ടി പ്രതിനിധികള്‍ അധികമായി ചര്‍ച്ചയ്‌ക്കെത്താറുമില്ല. സര്‍ക്കാരിനെതിരായ ചര്‍ച്ച കൂടി ആയതിനാലാണ് ശ്രീകണ്ഠനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

നേരത്തെയും വിനു വി ജോണ്‍ ഓണ്‍ എയറില്‍തന്നെ ഇത്തരം സന്ദേശങ്ങള്‍ വായിച്ചിരുന്നു, കുഴല്‍കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച സന്ദേശം വായിച്ച പശ്ചാത്തലത്തില്‍ വിനുവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സിപിഐഎം ആയിരുന്നു പ്രതിരോധിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ മന്ത്രിക്കെതിരെ സംസാരിച്ചയാള്‍ക്കെതിരെ സന്ദേശമയച്ച സംഭവത്തില്‍ നടപടിയുടെ ആവശ്യമില്ലെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. അതിനാല്‍ തന്നെ സന്ദേശമയച്ച വ്യക്തിക്കെതിരെ പാര്‍ട്ടി പത്രം നടപടിയെടുത്തേക്കില്ല.