ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ശ്രീദേവിയുടെ മൃതദേഹം സ്വന്തം മണ്ണിലെത്തി. ശ്രീദേവിയുടേത് മുങ്ങിമരണമാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് ഒരു മലയാളിക്കാണ്. ദുബൈയിലെ മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ആയിരുന്നു ആ മലയാളി.

ശ്രീദേവിയുടെ മരണത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓട്ടത്തിലായിരുന്നു അഷ്‌റഫ്. ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്ത ശേഷം അഷ്‌റഫ് താമരശ്ശേരിക്ക് കൈമാറിയതായി ദുബൈ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കുന്നു. ദുബൈ ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍ നിന്നാണ് അഷ്‌റഫിന് ശ്രീദേവിയുടെ മൃതദേഹം കൈമാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

സമാധാനത്തോടെ ഉറങ്ങുകയാണെന്നാണ് തനിക്ക് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍ തോന്നിയതെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ. സിനിമകളിലും ഫോട്ടോകളിലും കണ്ടതിനേക്കാള്‍ ശ്രീദേവിയുടെ മുഖം മെലിഞ്ഞിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തുന്ന വ്യക്തിത്വമാണ് അഷ്‌റഫ്. സാമൂഹ്യപ്രവര്‍ത്തനത്തിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാരത്തിന് അഷ്‌റഫ് അര്‍ഹനായിട്ടുണ്ട്.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിന്റെ ബന്ധു സൗരഭ് മല്‍ഹോത്രയാണ് ബന്ധുവായി എല്ലായിടത്തും എത്തിയിരുന്നത്. എന്നാല്‍, യു.എ.ഇ.യിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതുകാരണം ദുബായിലെ പൊതുപ്രവര്‍ത്തകര്‍ അഷ്‌റഫ് തന്നെയായിരുന്നു എംബാമിങ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാസര്‍ വാടാനപ്പള്ളി, നാസര്‍ നന്തി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

ഇതിനിടെ ശ്രീദേവിയുടെ അന്ത്യയാത്രയിലും സംസ്‌കാരചടങ്ങുകളിലും സ്വകാര്യത നിലനിര്‍ത്താന്‍ കുടുംബം പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചു. ഖുഷി, ജാന്‍വി, ബോണി കപൂര്‍ എന്നിവരുടെ പേരില്‍ യാഷ് രാജ് ഫിലിംസ് പി ആര്‍ഒ പുറത്തുവിട്ട അറിയിപ്പില്‍ പൊതുദര്‍ശനം ചിത്രികരിക്കുന്നതില്‍ മാധ്യങ്ങള്‍ക്കു വിലക്കുണ്ടാകും എന്ന അറിയിപ്പു നല്‍കിട്ടുള്ളത്.