യുകെയിൽ വീടുകൾ തോറും കയറിയുള്ള പോലീസിന്റെ കൊറോണവൈറസ്‌ ബാധിതരെ നിരീക്ഷിക്കുന്നതിനുള്ള കർശന പരിശോധനകൾ ഇന്നുമുതൽ ആരംഭിക്കും. കൊറോണവൈറസ്‌ ബാധിതരുമായുള്ള സമ്പർക്കം മൂലം സെല് ഫ്‌ ക്വാറന്റൈനിൽ കഴിയുന്നവരുടേയും കോവിഡ്‌-19 ടെസ്റ്റ്‌ പോസിറ്റീവ്‌ ആയിട്ടുള്ളവരുടേയും താമസസ്ഥലങ്ങളാണ്‌ പോലീസ്‌ പരിശോധിക്കുക. ഇവർ വീടുകൾ വിട്ട്‌ പുറത്തുപോകുന്നുണ്ടോയെന്നും മറ്റുള്ളവരുമായി ബന്ധപ്പെടുന്നുണ്ടോയെന്നുമാകും പൊലീസ്‌ പ്രധാനമായും പരിശോധിക്കുക. 10 ദിവസത്തെ ക്വാറന്റൈൻ നിയന്ത്രണമാണ്‌ ഇത്തരക്കാർ പാലിക്കേണ്ടത്‌.

ക്വാറന്റൈൻ നിയമങ്ങൾ ഇവർ പാലിക്കാത്തപക്ഷം ഇവർക്കെതിരെ കേസുകൾ ചാർജ്ജുചെയ്യുകയും ഇത്തരക്കാരെ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക്‌ നീക്കുകയും ചെയ്യും. ഇതടക്കം ബോറിസ്‌ ജോൺസൻ പുതിയതായി ഏർപ്പെടുത്തിയ കർശന കോവിഡ്‌ നിയന്ത്രണ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. സെല് ഫ്‌ ഐസൊലേഷൻ നിയമങ്ങൾ പാലിക്കാത്തവർക്കും കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവരെ നിർബന്ധിച്ച്‌ ജോലിക്കെത്തിക്കുന്ന തൊഴിലുടമകൾക്കും 10,000 പൗണ്ട്‌ പിഴ ശിക്ഷവരെ ഈടാക്കുന്നതാണ്‌ പുതിയ നിയമം.

രാത്രി 10 മണിയ്ക്ക്‌ ഇംഗ്ളണ്ടിലെ പട്ടണങ്ങളിൽ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും എല്ലാം അടയ്ക്കണമെന്നും പുതിയ നിയന്ത്രണങ്ങളിൽ ആവശ്യപ്പെടുന്നു.എന്നാൽ ഭരണകക്ഷി പാർട്ടിയിലെ വിമതരടക്കം ഈ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തണമെന്നും സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.
അതേസമയം മാഞ്ചെസ്റ്റർ സർവ്വകലാശാലയിലെ ആയിരക്കണക്കിനു വിദ്യാർത്ഥികളിൽ കോവിഡ്‌ പടർന്നുപിടിച്ചതുമൂലം വിദ്യാർഥികളുടെ യൂണിവേഴ് സിറ്റി പ്രവേശനം വീണ്ടും മാറ്റിവയ്ക്കണമെന്നും പ്രതിപക്ഷമായ ലേബർ പാർട്ടിയടക്കം ആവശ്യപ്പെട്ടു.