വീട്ടുവളപ്പിൽ സംസ്കരിക്കാൻ സ്ഥലമില്ലാത്തതുമൂലം വീട്ടമ്മയുടെ സംസ്കാരച്ചടങ്ങ് ക്രിസ്ത്യൻ പള്ളിയിൽ ഹിന്ദു ആചാരപ്രകാരം നടത്തി. രാമങ്കരി വാഴയിൽ വീട്ടിൽ പരേതനായ പുരുഷോത്തമൻ ആചാരിയുടെ ഭാര്യ ഓമനയുടെ (63) സംസ്കാരമാണു രാമങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ നടത്തിയത്. രണ്ടര സെന്റ് സ്ഥലത്താണ് ഓമനയുടെ വീട്. സംസ്കരിക്കാൻ വീട്ടുവളപ്പിൽ സ്ഥലമില്ലായിരുന്നു. ഇതു മനസ്സിലാക്കിയ കുടുംബം സമീപത്തെ പള്ളിയിലെ വികാരി ഫാ. വർഗീസ് മതിലകത്തുകുഴിയെ വിവരം അറിയിച്ചു. അദ്ദേഹം പാരിഷ് കൗൺസിൽ അംഗങ്ങളെയും ട്രസ്റ്റിമാരെയും മറ്റു ഭാരവാഹികളെയും വിവരം അറിയിച്ചു.

തുടർന്ന് സംസ്കാരം നടത്താനുള്ള സൗകര്യം ഒരുക്കി നൽകി. പള്ളി സെമിത്തേരിയിൽത്തന്നെ ഹൈന്ദവ ആചാരപ്രകാരം ചടങ്ങുകൾ നടത്താനും മൃതദേഹം ദഹിപ്പിക്കാനും പ്രത്യേകം സൗകര്യം നൽകി. ട്രസ്റ്റിമാരായ ജോമോൻ പത്തിൽചിറ, സി.പി.ജോർജുകുട്ടി ചേന്നാട്ടുശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി റോയ് അൻപതിൽചിറ എന്നിവർ നേതൃത്വം നൽകി. ഓമനയുടെ മക്കൾ: ഓമനക്കുട്ടൻ, രാധിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, സ്മിത.