ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ അധ്യയന വർഷത്തിൽ യുകെയിലെ യൂണിവേഴ്സിറ്റികളിൽ അധ്യാപക സമരം മൂലം ക്ലാസുകളും പരീക്ഷകളും വ്യാപകമായി തടസ്സപ്പെട്ടിരുന്നു. അതിൻറെ ഫലമായി പല വിദ്യാർത്ഥികളുടെയും കോഴ്സുകൾ സമയത്തിന് തീർന്നിരുന്നില്ല. ഇത്തരത്തിൽ സമയ പരുധി കഴിഞ്ഞതിനാൽ യുകെയിൽ ഉടനീളമുള്ള പല വിദ്യാർത്ഥികൾക്കും വിസ പുതുക്കി കിട്ടിയിട്ടില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.


എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ 22 വയസ്സുകാരിയായ എമ്മ കെൻസിന് സമയപരുധി കഴിഞ്ഞതിനാൽ വിസ പുതുക്കി കിട്ടിയില്ല എന്ന വാർത്തയാണ് പ്രസ്തുത വിഷയത്തിന് മാധ്യമ ശ്രദ്ധ കിട്ടാൻ കാരണമായത്. ഇംഗ്ലീഷ് ആർട്ട് ഹിസ്റ്ററി വിദ്യാർത്ഥിനിയായ എമ്മയുടെ കോഴ്സ് പൂർത്തീകരിക്കാനുള്ള സമയപരിധി ജൂലൈ 26 ആണ് . വിസയുടെ കാലാവധി പുതുക്കി കിട്ടിയില്ലെങ്കിൽ ബിരുദ പഠനം പൂർത്തിയാക്കാതെ തന്നെ എമ്മയ്ക്ക് രാജ്യം വിട്ടു പോകേണ്ടതായി വരും.

യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻറെ സമരം ബാധിച്ച യുകെയിലുടനീളമുള്ള യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികളിൽ ഒരാളാണ് എമ്മ. ഇത്തരത്തിൽ സമയപരിധിയക്ക് ഉള്ളിൽ ബിരുദം പൂർത്തീകരിക്കാനാവാതെ വന്നവരിൽ ഒട്ടേറെ മലയാളി വിദ്യാർഥികളും ഉൾപ്പെട്ടിട്ട് ഉണ്ടെന്നാണ് കരുതപ്പെടുന്നത്. അധ്യാപക യൂണിയനുകൾ ഈ ഏപ്രിൽ 20 -ന് ആരംഭിച്ച സമരം അര ദശലക്ഷത്തിലധികം വിദ്യാർഥികളുടെ ബിരുദ പഠനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . സമയ പരുധിക്കുള്ളിൽ ബിരുദ പഠനം പൂർത്തീകരിക്കുന്ന ആർക്കും രണ്ടുവർഷം കൂടി യുകെയിൽ തുടരാൻ സാധിക്കുമായിരുന്നു. അധ്യാപക സമരം മൂലം വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദ പഠനം പൂർത്തീകരിക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധി ഉടലെടുക്കാൻ കാരണം.