ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് 19 മഹാമാരി ഇംഗ്ലണ്ടിൽ ആരംഭിച്ചിട്ട് ഒരു വർഷം തികയുമ്പോൾ കൊറോണ വൈറസിനോട് അനുബന്ധിച്ചുള്ള പഠനങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ് . കോവിഡ് -19 ബാധിച്ച രോഗികളിൽ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം വളരെയേറെ ശ്രദ്ധേയമാവുകയാണ് . പിഎച്ച് ഇയുടെ പഠന ഫലമായി കൊറോണ വൈറസ് ബാധിച്ചവരിൽ ഏകദേശം 5 മാസത്തേയ്ക്ക് ആർജ്ജിത പ്രതിരോധശേഷി കൈവരുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കാലയളവ് ഓക്സ്ഫോർഡ് വാക്സിൻ നൽകുന്ന പ്രതിരോധ ശേഷിയേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.

പഠനറിപ്പോർട്ടിൽ പറയുന്നതനുസരിച്ച് നേരത്തെ രോഗംബാധിച്ച 6614 എൻഎച്ച്എസ് ജോലിക്കാരിൽ 44 പേർക്ക് വീണ്ടും രോഗം പിടിപെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരിൽ 94 ശതമാനം വരെ വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാകുന്നു എന്നാണ് വിദഗ്ധാഭിപ്രായം. അതുപോലെതന്നെ രോഗബാധിതരിൽ 83% മറ്റുള്ള വൈറസ് ബാധയ്ക്കെതിരെയും പ്രതിരോധം ആർജ്ജിക്കപ്പെടുന്നുണ്ട് എന്ന് പഠനം സൂചിപ്പിക്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസിനെകുറിച്ചും ബാധിച്ചവരിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. പക്ഷേ പഠനങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ വളരെ നാളത്തെ വിവരങ്ങൾ വേണ്ടിവരും എന്നുള്ളതാണ് പ്രധാനമായും ഗവേഷകർ നേരിടുന്ന വെല്ലുവിളി. നിലവിലുള്ള പഠനങ്ങളെല്ലാം പുരോഗമിക്കുന്നത് ഒരു വർഷത്തിൽ താഴെ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.