കൊല്ലം: സ്കൂള്‍ ബസിലുണ്ടായിരുന്നത് 58 കുരുന്നു ജീവനുകള്‍. അപ്പോഴും മനസാന്നിധ്യം വിടാതെ നന്ദകുമാര്‍ (49) തന്‍റെ കൈയിലെ സ്റ്റിയറിംഗില്‍ കൈവിറക്കാതെ പിടിച്ചിരുന്നു. നെഞ്ച് തുളയ്ക്കുന്ന വേദനയ്ക്കിടയിലും. ഒടുവില്‍ അയാള്‍ ബസൊതുക്കി. കുട്ടികളുടെ പ്രിയപ്പെട്ട ഡ്രൈവറങ്കിള്‍ മരണത്തിന് കീഴടങ്ങി.

തങ്കശേരി മൌണ്ട് കാര്‍മല്‍ സ്കൂളിലെ ബസ് ഡ്രൈവറാണ് തിരുമുല്ലവാരം നന്ദളത്ത് തറില്‍ വീട്ടില്‍ വി എസ് നന്ദകുമാര്‍. ഇന്നലെ വൈകീട്ട് സ്കൂള്‍ വിട്ടശേഷം കുട്ടികളെ വീടുകളിലിറക്കാനായി പോകുന്നതിനിടെ വൈകീട്ട് 4.10 ത്തോടെയായിരുന്നു സംഭവം. ആറ് വര്‍ഷമായി ഈ സ്കൂളിലെ ഡ്രൈവറാണ് നന്ദകുമാര്‍.

ഇന്നലെ വൈകീട്ടോടെ തങ്കശ്ശേരി കാവില്‍ ജംഗ്ഷനിലെത്തിയപ്പോള്‍ നന്ദകുമാറിന് നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടനെ മനസാന്നിധ്യം കൈവിടാതെ തിരക്കുള്ള റോഡിയിരുന്നിട്ടും നന്ദകുമാര്‍ ബസ് റോഡ് സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയായിരുന്നു. അടുത്തുള്ള ഒട്ടോസ്റ്റിന്‍റെ ഡ്രൈവര്‍മാര്‍ ഉടനെ ഇദ്ദേഹത്തെ ബസില്‍ നിന്നും പുറത്തിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നന്ദകുമാര്‍ നാളുകളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.