സുചിലീക്‌സില്‍ കുഴങ്ങി വീണ്ടും തമിഴ്‌സിനിമാലോകം. ധനുഷ്, അമല പോള്‍ ,അനിരുദ്ധ്, തൃഷ തുടങ്ങിയവര്‍ക്ക് തലവേദന സൃഷ്ടിച്ച സുചിലീക്‌സ് വീണ്ടും. ഇത്തവണ യുവനടി നിവേത പേതുരാജാണ് ഇര. നടിയുടെ പേരില്‍ നഗ്‌നചിത്രങ്ങളും വിഡിയോകളുമാണ് സുചിലീക്‌സ് എന്ന വ്യാജട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സുചി എന്നു യൂസര്‍ നെയിം ഉള്ള അക്കൗണ്ടില്‍ നിന്ന് ധനുഷിനെതിരെയുള്ള ട്വീറ്റുകളോടെ സുചിലീക്‌സിനു തുടക്കമായത്. ഒരു പാര്‍ട്ടിക്കിടെ നടന്‍ ധനുഷിനൊപ്പം വന്നവരില്‍ ആരോ ഒരാള്‍ തന്റെ കൈ പിടിച്ച് തിരിച്ച് ഞെരിച്ച് ചതച്ചുവെന്നാരോപിച്ചായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്.

അതിനു പിന്നാലെയായിരുന്നു ധനുഷിനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനുമെതിരെ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സുചിത്ര ട്വിറ്ററില്‍ ആഞ്ഞടിച്ചത്. ഗായിക ചിന്‍മയി ശ്രീപദയ്‌ക്കെതിരെയും സുചിത്ര ട്വിറ്ററില്‍ വാളെടുത്തിരുന്നു. ഈ ചിത്രങ്ങളും ട്വീറ്റുകളും വന്‍ കോളിളക്കമാണ് തമിഴകത്ത് സൃഷ്ടിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ആരോ തട്ടിയെടുത്തതാണെന്ന് താരം പറയുമ്പോഴും വിവാദ ട്വീറ്റുകള്‍ എത്തിക്കൊണ്ടേയിരുന്നു.

ഒടുവില്‍ സുചിത്ര ലണ്ടനിലെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന വാര്‍ത്തയോടെയാണ് എല്ലാം അടങ്ങിയത്. അടുത്തിടെയാണ് താരം തിരിച്ചെത്തിയത്. സംഭവിച്ചു പോയതിലെല്ലാം നാണക്കേടുണ്ടെന്നും താന്‍ നിരപരാധിയാണെന്നും സുചിത്ര പറഞ്ഞിരുന്നു. ഇ-മെയില്‍ ആരോ ഹാക്ക് ചെയ്തുവെന്നും പിന്നീട് അത് ഡി ആക്ടിവേറ്റ് ചെയ്തിരുന്നെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും സുചിലീക്‌സ് എന്ന ഹാഷ് ടാഗോടു കൂടി വിവാദങ്ങള്‍ ഉയരുകയാണ്.