ഭിലായ്: തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയതിനുശേഷം ഒരുവര്‍ഷമായിട്ടും വിചാരണ അവസാനിക്കാത്തതും അക്കാലയളവില്‍ നേരിടേണ്ടിവന്ന വിഷമങ്ങളും മൂലം ഇരുപത്തൊന്നുകാരി ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഢിലെ ഭിലായിലാണ് സംഭവം. ആ സംഭവവുമായി ബന്ധപ്പെട്ട കേസിലെ അടുത്തവാദം ഫെബ്രുവരി രണ്ടിനാണെന്ന കോടതിയുടെ സമന്‍സ് കൈമാറുന്നതിനെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞാന്‍ മരിച്ചാല്‍ ആരും എന്നെ ഇനിയും വേശ്യയെന്ന് വിളിക്കില്ല, എന്ന് ആത്മഹത്യക്കുറിപ്പും ലഭിച്ചു.
2014ല്‍ ഭിലായിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്ക്കു പോയപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഡോക്ടറും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്ന് ആറുമാസത്തോളം കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് മുഖത്തെ ചികില്‍സയ്ക്കു വേണ്ടി ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയെ മഞ്ഞപ്പിത്തമാണെന്നു പറഞ്ഞ് മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമായിരുന്നു. മരുന്നു നല്‍കി മയക്കിയതിനുശേഷമാണ് ഡോക്ടറും പൊലീസുകാരും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിഡിയോയുണ്ടെന്ന് പറഞ്ഞ് ആറുമാസത്തോളം ഇവര്‍ പീഡനം തുടരുകയും അവളുടെ കൈയ്യില്‍നിന്ന് പണം വാങ്ങുകയും ചെയ്തു. ആദ്യം വീട്ടില്‍ പറയാന്‍ ധൈര്യമില്ലാതിരുന്ന പെണ്‍കുട്ടി 2015ല്‍ ആണ് വിവരം വീട്ടില്‍ പറയുന്നത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. എന്നാല്‍ ആദ്യം പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചുവെന്നും പെണ്‍കുട്ടി കള്ളം പറയുകയാണെന്നും പറഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. ധാരാളം ഭീഷണികള്‍ നേരിടേണ്ടിവന്നുവെന്നും സഹോദരന്‍ പറയുന്നു.

താന്‍ കോടതിയില്‍ എത്തുന്ന ദിവസങ്ങളില്‍ ജഡ്ജി അവിടെയുണ്ടാകാറില്ലെന്നും പെണ്‍കുട്ടി തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതുന്നു. തന്റെ അഭിഭാഷക തനിക്ക് നീതി ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അതിനാലാണ് കേസുമായി മുന്നോട്ടുപോയത്. എന്നാല്‍ വ്യാഴാഴ്ച അവരെ വിളിച്ചിട്ട് കിട്ടിയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതുന്നു. പപ്പയും അമ്മയും തന്നോട് ക്ഷമിക്കണമെന്നും ഇനി നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നും ജീവിതത്തില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും അവള്‍ കുറിപ്പില്‍ പറയുന്നു.