അറസ്റ്റ് ഒഴിവാക്കാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തിയ സര്‍വേയര്‍ ഉള്‍പ്പടെ നാലു പേര്‍ ബെഗംളൂരില്‍ പിടിയില്‍. ഉഡുപ്പി സ്വദേശികളായ സദാനന്ദ ശേരിഖര്‍(54), ശില്‍പ(40), സതീഷ്(50), നിഥിന്‍(40) എന്നിവരെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തത്.

ഭൂമി തട്ടിപ്പു കേസില്‍ സദാനന്ദയ്ക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ സദാനന്ദയുടെ ശരീരപ്രകൃതിയുള്ള ആളെ കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. മരിച്ചയാള്‍ കര്‍ക്കള സ്വദേശിയാണെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ചയാണ് ബയന്തൂരിലെ ഹേന്നൂബേരുവില്‍ കത്തിയ നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവരുന്നത്. സര്‍വേയറായ സദാനന്ദ ഇല്ലാത്ത റോഡ് ഉണ്ടെന്ന് കാണിച്ച് വ്യജ ഭൂരേഖ ചമച്ചെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ ഇയാള്‍ക്കെതിരെ കര്‍ക്കള പൊലീസ് കേസെടുക്കുകയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സദാനന്ദക്കെതിരെ കോടതി സമന്‍സ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ഭയന്നാണ് തന്റെ മരണം കെട്ടിച്ചമക്കാന്‍ സഹപ്രവര്‍ത്തകയായ ശില്‍പയുമായി ചേര്‍ന്ന് സദാനന്ദ കൊലപാതകം ആസൂത്രണം ചെയ്തത്.

ഇരുവരും ചേര്‍ന്ന് സദാനന്ദയുമായി ഏകദേശ രൂപസാദൃശ്യവും വയസും തോന്നുന്നയാളെ കണ്ടെത്തി, നിര്‍ബന്ധിച്ച് ഉറക്കഗുളിക കലര്‍ത്തി മദ്യം കുടിപ്പിച്ചു. തുടര്‍ന്ന് കാറിന്റെ പിന്‍സീറ്റിലിരുത്തി തീയിടുകയായിരുന്നു. സതീഷിന്റെയും നിഥിന്റെയും സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്.