ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചുവിക്കറ്റിന് തോല്‍പിച്ചു. 130 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് ഒന്‍പത് പന്ത് ശേഷിക്കെ മറികടന്നു. ഇതോടെ പോയന്റ് പട്ടികയിൽ സൺറൈസേഴ്സ് ഒന്നാമതെത്തി.

ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഹൈദരാബാദിനെ ജോണി ബെയര്‍സ്റ്റോ ഒറ്റയ്ക്ക് ലക്ഷ്യത്തിലെത്തിക്കുമെന്ന് തോന്നിച്ചു. രണ്ടുതവണ ബെയര്‍സ്റ്റോയെ കൈവിട്ട് ഡല്‍ഹി ഫീല്‍ഡര്‍മാര്‍ പിന്തുണച്ചു.

28 പന്തില്‍ 48 റണ്‍സെടുത്ത ബെയര്‍സറ്റോ പുറത്തായതോടെ ഹൈദരാബാദിന്റെ പതനം തുടങ്ങി . വിക്കറ്റ് നഷ്ടപ്പെടാതെ 64 റണ്‍സ് എന്നനിലയില്‍ നിന്ന് അഞ്ചിന് 105 എന്ന നിലയിലേയ്ക്ക്. എന്നാല്‍ ഏഴാമനായി ക്രീസിലെത്തിയ അഫ്ഗാന്‍ താരം മുഹമ്മദ് നബി ഒന്‍പത് പന്തില്‍ 17 റണ്‍സെടുത്ത് സണ്‍റൈസേഴ്സിന് വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ആദ്യപവര്‍പ്ലേയില്‍ പൃഥ്വി ഷായെയും ശിഖര്‍ ധവാനെയും നഷ്ടമായി. സമ്പാദ്യം 36 റണ്‍സ് മാത്രം. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായപ്പോഴും നായകന്‍ ശ്രേയസ് അയ്യരുടെ ഫിനിഷ് മികവിലായിരുന്നു പ്രതീക്ഷ. 16ാം ഓവറില്‍ 42 റണ്‍സെടുത്ത ശ്രേയസും പുറത്ത്.

150 റണ്‍സ് ശരാശരി സ്കോറായ പിച്ചില്‍ ഡല്‍ഹി സ്കോര്‍ 129 ല്‍ എത്തിച്ചത് 13 പന്തില്‍ 24 റണ്‍സെടുത്ത അക്സര്‍ പട്ടേലാണ്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് നബിയും സിദ്ധാര്‍ഥ് കൗളും രണ്ടുവിക്കറ്റ് വീതം നേടി.