തൃശൂര്‍: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ കോണ്‍ഗ്രസ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപന്‍ 2000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്‍പിലാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് രണ്ടാം സ്ഥാനത്താണ്. ടി.എന്‍.പ്രതാപന്‍ പതിനഞ്ചായിരത്തോളം വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് എല്‍ഡിഎഫ് കേരളത്തില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് 15 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പത്തനംതിട്ട സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തിരുവനന്തപുരത്ത് ശശി തരൂരാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരനാണ് രണ്ടാം സ്ഥാനത്ത്. എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏഴ് ഘട്ടങ്ങളായാണ് രാജ്യത്ത് വോട്ടെടുപ്പ് നടന്നത്. മേയ് 19 നാണ് അവസാന ഘട്ടം നടന്നത്. കേരളത്തിൽ ഏപ്രിൽ 23 നായിരുന്നു വോട്ടെടുപ്പ്. 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ പലയിടത്തും ത്രികോണ മത്സരം നടന്നതായാണ് റിപ്പോർട്ടുകൾ.