25 വർഷത്തിന് ശേഷം പിണക്കങ്ങൾ തീർത്ത് വീണ്ടും താരസംഘടനയായ അമ്മയിലേക്ക് എത്തി നടൻ സുരേഷ് ഗോപി.അഭിനേതാക്കളുടെ സംഘടനയുമായി നിലനിൽക്കുന്ന വർഷങ്ങൾ നീണ്ട പിണക്കത്തിന് വിരാമമിട്ടാണ് ഞായറാഴ്ച കലൂർ ‘അമ്മ ആസ്ഥാനത്ത് നടന്ന ‘ഉണർവ്’ പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാതിഥിയായി എത്തിയത്.

1997ൽ ഒരു സ്റ്റേജ് പ്രോഗ്രാമിൻറെ ഭാഗമായി അമ്മയുടെ ഭാരവാഹികളും സുരേഷ് ഗോപിയും തമ്മിൽ ഒരു വാക്കുതർക്കമുണ്ടായിരുന്നു. അതിന് ശേഷമാണ് സുരേഷ് ഗോപി അമ്മ ഭാരവാഹിത്വത്തിൽ നിന്നും വിട്ടുനിന്നത്. താൻ അമ്മയിൽ നിന്നും വിട്ടുനിൽക്കാനുണ്ടായ കാരണം ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തിയിരുന്നു.

പിണക്കത്തിലേക്ക് വഴി വെച്ച കാരണം ഇങ്ങനെ ;

1997ൽ ദുബായിൽ നടന്ന അറേബ്യൻ നൈറ്റ്‌സ് സ്റ്റേജ് ഷോ നാട്ടിൽ അഞ്ചിടത്ത് നടത്തിയിരുന്നു. പല ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കാനായിരുന്നു അത് നടത്തിയത്. തിരുവനന്തപുരത്തെ ക്യാൻസർ സെൻററിന് വേണ്ടി, കണ്ണൂർ കലക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാനായി, പാലക്കാട് കലക്ടറുടെ ധനശേഖരണ പരിപാടി എന്നിങ്ങനെയുള്ള പല ആവശ്യങ്ങൾ. അതുകൊണ്ട് തന്നെ പങ്കെടുത്തതിൽ സുരേഷ് ഗോപി, ബിജു മേനോൻ, കൽപന എന്നിവർ പണം വാങ്ങിയില്ല. പരിപാടി നടത്തിയ ആൾ അമ്മ സംഘടനയിലേക്ക് നാലോ അഞ്ചോ ലക്ഷം രൂപ തരാമെന്ന് പറഞ്ഞിരുന്നു. അത് സുരേഷ് ഗോപിയാണ് സംഘനയെ അറിയിച്ചത്.

ആ സ്റ്റേജ് ഷോ നടത്തിയതിൻറെ പേരിൽ മീറ്റിങ്ങിൽ ചർച്ചയുണ്ടായി. അത് തർക്കത്തിലേക്ക് വഴിതെളിച്ചു. ഷോ നടത്തിയ ആൾ സംഘടനക്ക് പണം നൽകിയില്ല. അത് സുരേഷ് ഗോപി തൻറെ സ്വന്തം കയ്യിൽ നിന്നും എടുത്ത് കൊടുത്തു. അതിന് ശേഷം അമ്മയുടെ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കില്ല എന്ന് തീരുമാനിച്ചു. പിന്നീട് സംഘടനയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.