സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തിൽ. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജൻ ബംഗ്ലാവിൽ അൽഫിന അലി (22)യാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടറുടെ കൈപ്പിഴയ്ക്ക് ബലിയാടായത്.

തുന്നി കെട്ടിയ വയർ വീണ്ടും കീറിയതോടെ വേദനയും ശാരീരിക അസ്വസ്ഥത കളുമായി വേദന തിന്നുകയാണ് അൽഫിന. വീട്ടുകാരുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ. അച്ഛൻ അലി പറഞ്ഞത് : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സെപ്റ്റംബർ 4ന് ആയിരുന്നു പ്രസവ ശസ്ത്രക്രിയ. സിസേറിയൻ കഴിഞ്ഞ അന്നു തന്നെ വയറിനുള്ളിൽ വേദനയും അസ്വസ്ഥതയും ഉണ്ടായി. വിവരം മകൾ ഡോക്ടറോട് പറഞ്ഞു.

ഗ്യാസ് ആയിരിക്കും എന്നായിരുന്നു ആദ്യം ഡോക്ടറുടെ മറുപടി. ആശുപത്രി വിട്ട് വീട്ടിലെത്തി 4 ദിവസം കഴിഞ്ഞിട്ടും വേദനക്ക് കുറവുണ്ടായില്ല. ഒടുവിൽ വേദന കൂടിയതോടെ ഫോർട്ട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു നടത്തിയ സ്കാനിങിലാണ് വയറ്റിൽ പഞ്ഞി കണ്ടത്. എസ്എടിയിലായിരുന്നു പിന്നീടുള്ള ചികിത്സ. ആദ്യം കീ ഹോൾസർജറി നടത്തി. അതു ഫലം കാണാതായതോടെ വയർ കീറി പഞ്ഞി പുറത്തെടുക്കു കയായിരുന്നു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവിനെക്കുറിച്ച് ആശുപത്രിയിൽ പരാതി പറഞ്ഞപ്പോൾ തെളിവ് തെളിവ് ചോദിച്ചു. മകൾക്ക് നീതി ലഭിക്കണമെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.