കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ അടിമാലി ടൗണില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ യാത്രക്കാരെല്ലാം വാഹനം നിര്‍ത്തി പുറത്തിറങ്ങി നോക്കുന്ന ഒരു സ്ഥലമുണ്ട്. കേരളത്തെ പിഴുതെറിഞ്ഞ പ്രളയത്തിന്റെ ബാക്കിപത്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെ റോഡിനോട് ചേര്‍ന്ന് തലയുയര്‍ത്തി നിന്ന ഒരു മൂന്നുനില വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാനാണ് ആളുകള്‍ ദിവസവും ഒഴുകിയെത്തുന്നത്.

അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ പരേതനായ രാധാകൃഷ്ണന്റെ മൂന്നുനില വീടാണ് റോഡ് സൈഡില്‍ നിന്ന് നിരങ്ങി 70 അടിയോളം താഴേക്ക് പോയത്. ഒരു നില പൂര്‍ണമായും മണ്ണിനടിയിലായി. രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഉടുത്തിരുന്ന വസത്രങ്ങള്‍ ഒഴികെയെല്ലാം നഷ്ടമായി. താഴത്തെ നില പില്ലറുകളാണ്. അതിന് മുകളിലായാണ് വീട് നിര്‍മ്മിച്ചത്.

ഒഗസ്റ്റ് 16ന് രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ട് നിലകള്‍ മ്ണ്ണിന് മുകളില്‍ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടിമാലി മന്നാങ്കാലയിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവര്‍ഷം മുന്‍പ് വീട് നിര്‍മ്മിച്ചത്.