താജ് മഹലിന്റെ പേര് മാറ്റുമെന്ന് ബിജെപി എംഎല്‍എ. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് താജ് മഹലിന്റെ പേരുമാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കുമെന്നാണ് ബിജെപി എംഎല്‍എ പറഞ്ഞിരിക്കുന്നത്. ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലോ എന്ന്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നും എംഎല്‍എ പറഞ്ഞു.

മുസ്ലീംങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശവും എംഎല്‍എ നടത്തി. മുസ്ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യന്‍ സംസ്‌കാരം നശിപ്പിച്ചുവെന്നും എംഎല്‍എ പറഞ്ഞു.
എന്നാല്‍ സുവര്‍ണ കാലത്തിലേക്ക് ഉത്തര്‍പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിലെ രാമക്ഷേത്രമാക്കും, പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവാദ പ്രസ്താവന.

ഇത് ആദ്യമായി അല്ല സുരേന്ദ്ര സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി പീഢനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്‌കാര ശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാത്സംഗം കുറയ്ക്കാമെന്നായിരുന്നു ഇയാളുടെ പരാമര്‍ശം.

കൂടാതെ കൊല്‍ക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.