ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെ ഇപ്പോൾ സമരങ്ങളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള വേതന വർദ്ധനവാണ് എല്ലാ സമരങ്ങളുടെയും മൂലകാരണം. ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകരും പണിമുടക്കും എന്നതാണ് ഏറ്റവും പുതിയ സമര വാർത്ത . ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആയിരക്കണക്കിന് അധ്യാപകർ തുടർച്ചയായി പണമുടക്കിനിറങ്ങുമെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ടീച്ചിംഗ് യൂണിയനായ നാഷണൽ എഡ്യൂക്കേഷൻ യൂണിയൻറെ നേതാക്കൾ അറിയിച്ചിരിക്കുന്നത്. അധ്യാപകരുടെ പണിമുടക്ക് കടുത്ത ആശങ്കയാണ് രക്ഷിതാക്കളിൽ വിതച്ചിരിക്കുന്നത്. അധ്യയന വർഷത്തിന്റെ അവസാന കാലഘട്ടത്തിൽ അധ്യാപകർ നടത്തുന്ന പണിമുടക്ക് പൊതുവെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

അധ്യാപക പണിമുടക്ക് ഇംഗ്ലണ്ടിലെയും വെയിൽസിലെയും 23,000 – ത്തിലധികം സ്കൂളുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ . സമരത്തിന്റെ ആദ്യദിവസം ഫെബ്രുവരി ഒന്നാണ്. ഫെബ്രുവരി 14, മാർച്ച് 15, മാർച്ച് 16 എന്നീ തീയതികളിൽ സമരം തുടരുമെന്നാണ് യൂണിയൻ പ്രതിനിധികൾ അറിയിച്ചിരിക്കുന്നത് . മഹാമാരിയുടെ സമയത്ത് ഓൺലൈൻ ക്ലാസുകൾ പൊതുവെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ നിലവാരത്തെ കാര്യമായി ബാധിച്ചിരുന്നു. പണിമുടക്ക് വിദ്യാർത്ഥികളുടെ നിലവാരത്തെ ബാധിക്കുമെന്ന് ചിൽഡ്രൻ കമ്മീഷണർ സാം റേച്ചൽ ഡിസൂസ മുന്നറിയിപ്പ് നൽകി.

ഇതിനിടെ മുൻപ് നടത്തിയ സമരങ്ങളുടെ തുടർച്ചയായി വീണ്ടും പണിമുടക്ക് നടത്തുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് അറിയിച്ചു. ഫെബ്രുവരി 6 ,7 തീയതികളിൽ 19 .2 ശതമാനം വേതന വർദ്ധനവ് ആവശ്യപ്പെട്ടാണ് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ സമരമുഖത്തിറങ്ങുന്നത്. നേരത്തെ 55 എൻ എച്ച് എസ് ട്രസ്റ്റുകളിലെ നേഴ്സുമാർ ഡിസംബർ 15, 20 തീയതികളിൽ സമരം നടത്തിയിരുന്നു. എന്നാൽ അടുത്തമാസം നടക്കുന്ന സമരത്തിൽ 75 ട്രസ്റ്റുകളിലെ നേഴ്സുമാർ പങ്കെടുക്കും