ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ വർഷം ഈ സമയം നമ്മൾക്കിടയിൽ ജീവനോടെ ഉണ്ടായിരുന്ന ഇരുപത്തഞ്ചുലക്ഷത്തിലേറെ പേർ ഇന്നില്ല. കൊറോണ വൈറസിന്റെ പിടിയിലമർന്നില്ലാതായ ജീവിതങ്ങൾ കുറേ പാഠങ്ങളാണ് നമുക്ക് മുമ്പിൽ തുറന്നിട്ടത്. അത് എത്രമാത്രം ഉൾക്കൊണ്ടു എന്ന ചോദ്യം മാത്രം ബാക്കി. എന്നാൽ കോവിഡ് പിടിപെട്ട് ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിക്കുന്ന അവസ്ഥയിൽ രോഗികൾ ഡോക്ടർമാരോട് പങ്കുവച്ച ആഗ്രഹങ്ങൾ അവർ തുറന്നുപറയുകയുണ്ടായി. ഇന്ത്യയിലെ ഡോക്ടർമാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മരണകിടക്കയിൽ വച്ചു രോഗികൾ പറഞ്ഞ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ ഡോക്ടർമാർ തയ്യാറായി എന്നതാണ് പ്രധാന കാര്യം. 45 കാരനായ രോഗിയുടെ ആഗ്രഹം സ്വന്തം സഹോദരനോട്‌ ഒന്ന് മിണ്ടണം എന്നുള്ളതായിരുന്നു. സ്വത്ത്‌ തർക്കത്തിന്റെ പേരിൽ സഹോദരനെ അകറ്റി നിർത്തിയത് നീണ്ട പത്തു വർഷങ്ങൾ ആയിരുന്നു. “മരിക്കുന്നതിന് തലേ ദിവസം താൻ ചെയ്തത് തെറ്റാണെന്നും സഹോദരന് സ്വത്ത്‌ നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.” ഡോക്ടർ വെളിപ്പടുത്തി. സഹോദരനെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർക്ക് അതിന് സാധിച്ചില്ല. കോവിഡ് പിടിപെട്ടു ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ കാമുകൻ വേർപിരിഞ്ഞ കാമുകിയോട് തന്റെ തെറ്റുകൾ ഏറ്റുപറയണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. അവളെ കണ്ടെത്തണമെന്നും സംസാരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

പണം, വസ്തു, ഈഗോ തുടങ്ങിയ പ്രശ്നങ്ങൾ ആയിരുന്നു പലരുടെയും പശ്ചാത്താപത്തിൽ നിറഞ്ഞുനിന്നത്. അവസാനമായി ഇഷ്ടഭക്ഷണം കഴിക്കണം എന്നു തുടങ്ങിയ ആഗ്രഹങ്ങളും പലരും പങ്കുവച്ചു. കോവിഡിനോട് പടപൊരുതി മരണത്തിന് കീഴടങ്ങിയവർ പല ആഗ്രഹങ്ങളും ഒപ്പം പേറി കൊണ്ടാണ് യാത്രയായത്. നിറവേറ്റാൻ പോലും കഴിയാതെ നിസ്സഹായരായി പോയവരാണ് അവർ. ഇപ്പോഴും ഭൂമിയിൽ നിവർന്നുനിൽക്കുന്ന നമുക്ക് ഇതൊക്കെയൊരു പാഠമാണ്. പഠിച്ചിട്ട് മറന്നുകളയാൻ ഉള്ളതല്ല, പ്രാവർത്തികമാക്കാൻ ഉള്ളത്.