ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച ശേഷം 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ 46-കാരിയായ യുവതി അറസ്റ്റിൽ. വടക്കാഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ താമസിക്കുന്ന പ്രിൻസിയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം സ്വദേശിയായ വിരമിച്ച റവന്യൂ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലി ചെയ്തിരുന്ന കാലത്താണ് പ്രിൻസിയുമായി പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം വളർത്തിയ യുവതി വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവ കൈപ്പറ്റിയതായി പൊലീസ് പറയുന്നു. പിന്നീട് ഇരുവരുടെയും ബന്ധം വീട്ടുകാർ അറിഞ്ഞ് പ്രശ്നമായെന്നും താമസിക്കാൻ വീട് വേണമെന്നും പറഞ്ഞ് പരാതിക്കാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും ഘട്ടംഘട്ടമായി കൂടുതൽ പണം കൈക്കലാക്കിയെന്നാണ് കേസ്.
ഭീഷണി രൂക്ഷമായതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥൻ കഴിഞ്ഞ ഫെബ്രുവരിയിൽ പൊലീസിൽ പരാതി നൽകിയത്. മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ പ്രിൻസിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടക്കഞ്ചേരിയിൽ ബ്യൂട്ടി പാർലർ നടത്തിവരുന്ന പ്രിൻസി, അതിന്റെ മറവിൽ സമാന തട്ടിപ്പുകൾ നടത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലും പ്രിൻസിക്കെതിരെ കേസുണ്ട്. നിരവധി പേരെ സമാനരീതിയിൽ കെണിയിൽപ്പെടുത്തി പണം തട്ടിയെടുത്തിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും നാണക്കേട് ഭയന്ന് പലരും പരാതി നൽകാൻ മടിക്കുന്നതായി പൊലീസ് വ്യക്തമാക്കി.











Leave a Reply