ഇന്റർനെറ്റ് ഉപയോഗവും , ഇസ്ലാമിക തീവ്രവാദവും സുരക്ഷാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ദുർഘടമാക്കുന്നുവെന്നു സുരക്ഷാ വകുപ്പ് മന്ത്രി ബെൻ വാലസ് അഭിപ്രായപ്പെട്ടു. സ്മാർട്ട് ഫോണും ഇന്റർനെറ്റും വ്യാപകമായതോടെ ആസൂത്രിതമായ കുറ്റകൃത്യങ്ങളും വർധിക്കുകയാണ്. കുഴപ്പക്കാർ കൂടുതൽ ശക്തരാകുകയും അവരുടെ ആയുധങ്ങളും ആസൂത്രണങ്ങളും വർദ്ധിക്കുകയും ചെയ്യുന്നതോടെ നമ്മൾ കൂടുതൽ സുരക്ഷയ്ക്കായി മുൻകരുതലുകൾ എടുക്കേണ്ടതായി വരും എന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിന് ഏറിയപങ്കും ഇസ്ലാമിസ്റ്റുകൾ ആണ് നടത്തുന്നതെങ്കിലും വ്യക്തിഗതമായ കുറ്റകൃത്യങ്ങൾ ഏറി വരികയാണെന്ന് സെക്യൂരിറ്റി ചീഫ് അഭിപ്രായപ്പെട്ടു. തീവ്ര വലതുപക്ഷം തങ്ങളുടെ ആക്രമണങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് തന്ത്രങ്ങളാണ് സ്വീകരിച്ചുവരുന്നത്. സുരക്ഷാവിഭാഗം ഇപ്പോൾ തന്നെ ഏകദേശം 728 മില്യൺ പൗണ്ട് തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി വകയിരുത്തുന്നുണ്ട്. എന്നാൽ വർദ്ധിച്ചുവരുന്ന ഭീഷണികളെ ചെറുക്കാൻ ഈ തുക പോരാതെ വരും എന്നാണ് വാലസിന്റെ കണ്ടെത്തൽ. പൗരന്മാരുടെ സുരക്ഷയ്ക്കായി രാജ്യം കൂടുതൽ തുക ചെലവാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. പോലീസ് സേനയ്ക്കും ഇന്റലിജൻസ് വിഭാഗത്തിനും നമുക്ക് കൂടുതൽ തുക വേണം. ഗാർഹിക സുരക്ഷ ആയാലും വിദേശ കാര്യത്തിനായാലും നമ്മൾ ധാരാളം ചെലവാക്കുന്നുണ്ട്, അത് തുടരേണ്ടി വരും. അവർ ചിന്തിക്കുന്നതും ഒരു മുഴം മുന്നേ നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്. അത് അത്ര നിസ്സാരമല്ല. എല്ലാത്തിനും പണം വേണം. ചെലവാക്കുന്ന ഓരോ പൗണ്ടും സുരക്ഷയ്ക്കായുള്ള ഈടുവെപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 2016 അധികാരമേറ്റ വാലസ് നാളെ ഏറ്റവുമധികം കാലം പദവിയിലിരുന്ന സുരക്ഷാ വകുപ്പ് മന്ത്രിയാകും. സൈനിക മേഖലയിൽ നിന്നുള്ള വ്യക്തിയായ അദ്ദേഹം ഇതിനു മുൻപ് സാൻഡ്വാർസ്റ് മിലിറ്ററി അക്കാദമി ,വടക്കേ അയർലൻഡ്,ജർമനി ,മധ്യ അമേരിക്ക എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെയിൽ അവസാനമായി തീവ്രവാദ ആക്രമണം ഉണ്ടായിട്ട് രണ്ടുകൊല്ലം തികയാറാകുന്നു. 2017 ജൂണിൽ ലണ്ടൻ ബ്രിഡ്ജിൽ നടത്തിയ ആക്രമണമാണ് ഏറ്റവും ഒടുവിലത്തേത്. ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2017 മാർച്ച് വെസ്റ്റ് മിനസ്റ്റർ ബ്രിഡ്ജിലും 2017 മേയിൽ മഞ്ചസ്റ്റർ അരീനയിലുമായി നടന്ന ആക്രമണങ്ങളിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ തങ്ങൾ 19 മേജർ അക്രമങ്ങൾ തടഞ്ഞതായി ഹോം സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു. എന്നാൽ ടോറി നേതാവായ ജെറമി ഹൺഡ്ഡ് ഡൊണാൾഡ് ട്രംപിൻറെ സഹകരണത്തോടെയുള്ള നീക്കങ്ങൾക്കാണ് മുൻഗണന നൽകുന്നത്.