വീടിനുളളില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യാസഹോദരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആങ്ങമൂഴി കൊച്ചാണ്ടി കാരയ്ക്കല്‍ അജി (50)യെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഭാര്യാസഹോദരന്‍ മഹേഷിനെ (42) ചൊവ്വാഴ്ച രാവിലെയാണ് മൂഴിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

അജിയുടെ മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ പൊലീസ് കണ്ടെത്തിയതാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. കൊലപാതക സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ആ വഴിക്ക് വ്യാപിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച മഹേഷും അജിയും ഒന്നിച്ചു മദ്യപിക്കുന്നത് കണ്ടിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും നിര്‍ണായകമായി.

മദ്യപാനത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. മഹേഷ് അജിയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.