സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ബിജു രമേശ്. ‘അച്ഛന്റെ സെക്കന്‍ഡ് കസിന്റെ മകന്റെ മകളാണ് സ്വപ്ന സുരേഷ്. എന്നാല്‍ സുകേശനുമായി എനിക്ക് ബന്ധമൊന്നുമില്ല.’ ബിജു രമേശ് പറയുന്നു. അതേസമയം, സ്വപ്‌ന സുരേഷ് വിളിച്ചത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് മദ്യം ആവശ്യപ്പെട്ടായിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു.

സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷ് എന്നെയും ഞാന്‍ സ്വപ്ന സുരേഷിനെയും വിളിച്ചിട്ടുണ്ട്. അത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടല്ല. എംബസിയില്‍ ഇരിക്കുന്നവര്‍ക്ക് കുറച്ച് ബോട്ടില്‍ വേണം അത് കിട്ടുമോ എന്ന് ചോദിച്ചിട്ടാണ് വിളിക്കുന്നത്. പിന്നീട് നോക്കിയിട്ട് ഉണ്ടെന്ന് പറഞ്ഞ് അവരെ തിരിച്ചുവിളിച്ചിച്ചു. അതിന്റെ വില എത്രയാണെന്ന് പറയാനും വിളിച്ചിരുന്നു. പിന്നീട് സ്വപ്ന പറഞ്ഞതുപ്രകാരം പിആര്‍ഒവന്ന് പൈസയും കൊടുത്ത് സാധനം വാങ്ങിക്കൊണ്ടുപോയി. ബിജു രമേശ് വ്യക്തമാക്കി.

അച്ഛന്റെ മരണവാര്‍ത്ത അറിയിച്ചും, അച്ഛന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് മദ്യം വേണമെന്നും ഉണ്ടാകുമോയെന്നും ചോദിച്ച് പിന്നീടും സ്വപ്ന വിളിച്ചിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേര്‍ത്തു.