ഇടുക്കി: തൊടുപുഴ കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ബസിനാണ് തീ പിടിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വഷണത്തിന് ശേഷം മാത്രമെ കൂടുതൽ വ്യക്തത ഉണ്ടാകു.

കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. സര്‍വീസ് കഴിഞ്ഞ് കുമളിയിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സാധാരണയെന്നപോലെ ക്ലീനര്‍ രാജന്‍ ഇതിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍ രാജന്‍ വീട്ടില്‍ പോയിരുന്നുവെന്നാണ് മറ്റുള്ളവര്‍ ധരിച്ചിരുന്നത്.

ബസില്‍ തീപടരുന്നത് ശ്രദ്ധയില്‍ പെട്ട സമീപ ബസിലെ ജീവനക്കാര്‍ തീയണക്കാനായി ഓടിക്കൂടി. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ഏറെ ശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാനായി സാധിച്ചത്. ഇതിനിടെയാണ് രാജന്‍ ബസിനുള്ളിലുണ്ടായിരുന്ന വിവരമറിയുന്നത്.

രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ചെളിമട പെട്രോൾ പമ്പിനു സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.