ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്സിൻ മറ്റു പല രോഗങ്ങൾക്കും ഉപകാരപ്രദമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. കാൽമുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രീയയ്ക്ക് ശേഷം ഗുരുതരമായ അണുബാധ നേരിട്ട ജോവാൻ വേക്ക്ഫീൽഡിന് അസ്ട്രസെനെക്കയുടെ വാക്സിൻ ലഭിച്ച ശേഷം തൻെറ വേദനയുടെ കാഠിന്യം കുറഞ്ഞതായി സാക്ഷ്യപ്പെടുത്തി . ഒരു വൈറസിനെ പ്രതിരോധിക്കാൻ രൂപകല്പന ചെയ്ത വാക്സിൻ മറ്റു രോഗാവസ്ഥകൾക്ക് പരിഹാരമാണെന്ന് പറയുന്നത് പരിഹാസ്യമായി തോന്നിയേക്കാം. എന്നാൽ ജോവാൻ വേക്ക്ഫീൽഡിന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായി മറ്റു പല രോഗാവസ്ഥകൾക്കും സാരമായ കുറവ് കോവിഡ് വാക്സിൻ എടുത്തതിന് ശേഷം ഉണ്ടായി എന്ന റിപ്പോർട്ടുകൾ പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്.

എന്നാൽ ഇത് കോവിഡ് വാക്സിന്റെ മാത്രം പ്രത്യേകതയല്ല എന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കുള്ളത്. 1970-ൽ റഷ്യൻ ശാസ്ത്രജ്ഞർ പോളിയോയ്ക്കെതിരായ വാക്‌സിൻ നടത്തിയത് ഫ്ലൂ, മറ്റ് അണുബാധ എന്നിവയിൽ നിന്നുള്ള മരണത്തെ 80% വരെ കുറച്ചതായി കണ്ടെത്തിയിരുന്നു. ബി.സി.ജി വാക്സിൻ മുത്രാശയ ക്യാൻസർ ചികിത്സയ്ക്ക് രോഗ പ്രതിരോധ സംവിധാനത്തെ സഹായിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ രീതിയിൽ ചികിത്സ സ്വീകരിക്കുന്ന ക്യാൻസർ രോഗികൾക്ക് അൽഷിമേഷ്യസ് വരാനുള്ള സാധ്യത കുറവാണെന്ന് അടുത്തിടെ ഇസ്രായേലിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിരുന്നു.വാക്സിനേഷന് പൊതുവേ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുമെന്ന അഭിപ്രായം ശാസ്ത്രലോകത്തിനുണ്ട്.