ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. കഴിഞ്ഞ മാസം മാറ്റമില്ലാതെ തുടർന്ന വിലക്കയറ്റത്തിന്റെ തോത് ഈ മാസമാണ് കുറയാൻ തുടങ്ങിയത്.

കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ജനുവരി 4 ശതമാനമായിരുന്നു. ഇത് കുറയുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹം നടത്തിയ പ്രധാന വാഗ്ദാനമായിരുന്നു പണപെരുപ്പ നിരക്ക് കുറയ്ക്കുമെന്ന്. ഓഫീസ് ഫോര്‍ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ ( ഒ എൻഎസ്) പ്രവചനം പണപ്പെരുപ്പ നിരക്ക് 3.5 ശതമാനമായി കുറയുമെന്നതായിരുന്നു. കഴിഞ്ഞ വർഷം മുതൽ പ്രകൃതി വാതകത്തിന്റെ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവും ഭക്ഷ്യ വില കയറ്റത്തിന്റെ തോത് കുറഞ്ഞതും മൂലം പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പണപെരുപ്പ നിരക്ക് 10 ശതമാനമായിരുന്നു. 2022 ഒക്ടോബറിൽ 11. 1% വരെ പണപ്പെരുപ്പ നിരക്ക് ഉയർന്നിരുന്നു. ഉയർന്ന തോതിൽ നിന്ന് പണപ്പെരുപ്പം കുറയുന്നത് ഭരണപക്ഷത്തിന് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. പണപ്പെരുപ്പ നിരക്ക് കുറയുന്നു എന്നതിന്റെ അർത്ഥം വിലകൾ കുറയുന്നു എന്നല്ല മറിച്ച് വിലകൾ ഉയരുന്നത് സാവധാനത്തിലാണ് എന്നതാണ്. പണപ്പെരുപ്പ നിരക്ക് കുറയുന്നത് യുകെ മലയാളികൾക്ക് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. ജീവിത ചിലവ് വർദ്ധനവിനും പണപെരുപ്പ നിരക്ക് ഉയർന്നതു മൂലം കടുത്ത ദുരിതത്തിലൂടെ ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ യുകെ മലയാളികൾ കടന്നു പൊയ്ക്കൊണ്ടിരുന്നത്.