ഭാര്യയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ പീഡനത്തിന് ഇരയാക്കിയ കേസിൽ 58 കാരനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. തൃശൂർ അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്. ഏഴ് വർഷം തടവിന് പുറമെ അമ്പതിനായിരം രൂപ പിഴയടക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

2017 നവംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്രിസോസ്റ്റം ബെഞ്ചമിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. തുടർന്ന് ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾക്കായി വിദേശത്തായിരുന്ന ബന്ധുക്കൾ നാട്ടിലെത്തി. നാട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ ക്രിസോസ്റ്റം ബെഞ്ചമിന്റെ അടുത്ത് നിർത്തിയ ശേഷം പുറത്ത് പോകുകയായിരുന്നു. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

വിദേശത്തേക്ക് തിരിച്ച് പോയ പെൺകുട്ടി പ്രതിയെ ഭയന്നതിനാൽ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ല. തുടർന്ന് സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ പെൺകുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് ഓൺലൈൻ വഴി ഒല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.