ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽകാലം കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 49 കാരനായ ജേസൺ കെൽക്ക് മരണത്തിന് കീഴടങ്ങിയത് സ്വയം നിശ്ചയപ്രകാരമാണെന്ന വാർത്ത പുറത്തുവന്നു. ചികിത്സ മതിയാക്കരുതെന്ന ഭാര്യയുടെ അപേക്ഷ നിരസിച്ചാണ് ജേസൺ കെൽക്ക് മരണം തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച രാവിലെ വെൻറിലേറ്റർ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം 90 മിനിറ്റിനുള്ളിൽ അദ്ദേഹം മരിച്ചുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മരണസമയത്ത് മിസ്സിസ് കെൽക്കും മാതാപിതാക്കളും സഹോദരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ജേസൺ കെൽക്ക് 2020 മാർച്ചിലാണ് കൊറോണ വൈറസ് ബാധിച്ച് ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അദ്ദേഹം വെൻറിലേറ്റർ ഉപയോഗിച്ചിരുന്നു. പ്രൈമറി സ്കൂൾ ഐടി ജീവനക്കാരനായ ജേസൺ കോവിഡ് പിടിപ്പെട്ടതിനുശേഷം ഒരിക്കലും അതിൻറെ ആഘാതത്തിൽ നിന്ന് മോചനം നേടാനായില്ല. രണ്ടാഴ്ച മുമ്പേ തൻറെ ഭർത്താവ് ചികിത്സ അവസാനിപ്പിക്കാൻ തീരുമാനം എടുത്തിരുന്നതായി അദ്ദേഹത്തിൻറെ ഭാര്യ മിസ്സിസ് കെൽക്ക് പറഞ്ഞു.