ദുബൈയിലെ ദേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ മലപ്പുറം കണ്ണമംഗലം ചേരൂര്‍ സ്വദേശി റിജേഷിയും ഭാര്യ ജിഷിയും മരിച്ചിരുന്നു. വിധി ഇരുവരെയും തട്ടിയെടുത്തത് തങ്ങളുടെ സ്വപ്ന ഭവനത്തില്‍ ഒരു ദിവസം പോലും അന്തിയുറങ്ങാന്‍ അനുവദിക്കാതെയന്നത് വേദനിപ്പിക്കുന്നതാണ്. തങ്ങളുടെ അദ്വാനത്തില്‍ പണിത വീട്ടിന്റെ ഗൃഹപ്രവേശനത്തിന് മുന്നോടിയായുള്ള അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ഇരുവരുടെയും ചേതനയറ്റ ശരീരങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചത്.

റിജേഷിന്റെയും ജിഷിയുടെയും വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തുകയാണ്. നാട്ടില്‍ പുതിയതായി നിര്‍മിച്ച വീടിന്റെ പാലു കാച്ചലിനു പോകാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും മരണം.

ദുബായിലെ ദെയ്‌റയില്‍ മലയാളികളുടെ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ തലാല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുണ്ടായ തീപിടിത്തത്തിലാണ് ഇരുവരും മരിച്ചത്. വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് 6 മാസം മുന്‍പ് നാട്ടില്‍ പോയി വന്നിരുന്നു.

ഇരുവരും അടുത്തമാസം ഗൃഹപ്രവേശം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 11 വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. കുട്ടികളില്ല. ഡ്രീം ലൈന്‍ ട്രാവല്‍ ഏജന്‍സി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കള്‍ പറഞ്ഞു.

തീപിടുത്തമുണ്ടായ ദിവസം വിഷു ദിനം ആയിരുന്നതിനാല്‍ റിജേഷ് ഓഫീസില്‍ പോയിരുന്നില്ല. ശനിയാഴ്ച സ്!കൂള്‍ അവധിയായിരുന്നതുകൊണ്ട് ജിഷിയും വീട്ടിലുണ്ടായിരുന്നു. രണ്ട് പേരും ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിച്ചത്. മലയാളികളുടേത് ഉള്‍പ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് ദുബൈയിലെ ദേര. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ സമീപ പ്രദേശങ്ങളില്‍ തന്നെ താമസിക്കുന്നുമുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ടുവെങ്കിലും ഇത്ര വലിയ ദുരന്തമായി അത് മാറുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്.

കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച റിജേഷ്. ദുബൈയിലെ സാമൂഹിക സേവന രംഗങ്ങളിലും സജീവമായിരുന്നു. അടുത്തിടെ രാഹുല്‍ ഗാന്ധി ദുബൈയില്‍ എത്തിയപ്പോള്‍ ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കുന്നതിന് ഉള്‍പ്പെടെ റിജേഷ് സജീവമായി രംഗത്തുണ്ടായിരുന്നു