സ്വന്തം ലേഖകൻ

ബ്രിട്ടൻ :- തന്റെ മുന്നിലെത്തിയവർക്കു ആവശ്യമില്ലാതെ സർജറികൾ നടത്തിയ ബ്രെസ്റ്റ് സർജൻ ഇയാൻ പാറ്റേഴ്സൺ വൈദ്യശാസ്ത്രരംഗത്തിനാകമാനം നാണക്കേടാണ്. തന്റെ 14 വർഷം നീണ്ട കരിയറിൽ നൂറോളം പേർക്കാണ് അദ്ദേഹം ആവശ്യമില്ലാതെ സർജറികൾ നടത്തിയത്. എൻഎച്ച്എസ് ആശുപത്രികളിലും, വെസ്റ്റ് മിഡ്‌ലാൻഡിലെ പ്രൈവറ്റ് ആശുപത്രികളിലും അദ്ദേഹം വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്നെ മുന്നിൽ എത്തിയ ക്യാൻസർ രോഗികൾക്ക്, സ്തനനീക്കം ആവശ്യമില്ലെങ്കിൽ കൂടി അദ്ദേഹം നിർബന്ധിച്ച് ചെയ്തു. ചിലർക്ക് ക്യാൻസർ ഉണ്ടായിരുന്നില്ല എന്ന കണ്ടെത്തലാണ് പിന്നീടുള്ള അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തെ ഇരുപത് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്.

ആരോഗ്യ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യങ്ങൾ വളരെ ശക്തമായി ഉയർന്നിട്ടുണ്ട്. പുതിയൊരു റിപ്പോർട്ട് പ്രകാരം സർജറി നടത്തുന്നതിനു മുൻപ് രോഗിക്ക് ആലോചിക്കാനുള്ള സമയം നൽകേണ്ടത് വളരെ അത്യാവശ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ രോഗാവസ്ഥയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും രോഗിയെ കൃത്യമായി അറിയിക്കേണ്ടതാണ്. ഈ റിപ്പോർട്ട് എൻഎച്ച്എസ് എല്ലാ ആശുപത്രികളിലും, പ്രൈവറ്റ് ആശുപത്രികളിലും നടപ്പാക്കേണ്ടതാണ് എന്ന ശക്തമായ ആവശ്യം ജനങ്ങളുടെ ഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട്.

ഇയാൻ പാറ്റേഴ്സണിന്റെ ചികിത്സയിൽ ഉണ്ടായിരുന്ന 23 രോഗികളുടെ മരണത്തെപ്പറ്റി വെസ്റ്റ് മിഡ്ലാൻഡ് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അപാകതകൾ ഇനിയും ആരോഗ്യ സംവിധാനത്തിൽ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.