ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പ്രധാനമന്ത്രി പദം രാജിവെച്ചതിനു ശേഷം പണം വാരിക്കൂട്ടി ലിസ് ട്രസ്. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, സ്ഥാനമൊഴിഞ്ഞതിന് ശേഷം 216,000 പൗണ്ട് പലയിടത്തുനിന്നായി ലഭിച്ചിട്ടുണ്ട്. കൂടാതെ ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ ഷോയുടെ £549 വിലവരുന്ന രണ്ട് വിഐപി സ്പോട്ടുകളും അവർ സ്വീകരിച്ചു. ഡബ്ലിനിൽ നടന്ന ന്യൂസ് എക്‌സ്‌ചേഞ്ച് കോൺഫറൻസിൽ ഒരു ചർച്ചയിൽ പങ്കെടുത്തതിന്, ജൂലൈ 24ന് £32,000 ലഭിച്ചതായി എം‌പിമാരുടെ വാച്ച്‌ഡോഗിനോട് ട്രസ് പറഞ്ഞു.

പണം നൽകിയയാൾ തനിക്കും ഭർത്താവിനും ഒരു സ്റ്റാഫ് അംഗത്തിനും ഏകദേശം 720 പൗണ്ട് വിലമതിക്കുന്ന താമസ സൗകര്യവും £2,377 വിലയുള്ള വിമാന ടിക്കറ്റും നൽകി. മെയ് മാസത്തിൽ, തായ്‌വാനിൽ സംസാരിച്ചതിന് അവർക്ക് 80,000 പൗണ്ട് ലഭിച്ചു, കഴിഞ്ഞ മാസം സ്വിറ്റ്‌സർലൻഡിൽ ഒരു പ്രസംഗത്തിനായി അവർ 32,000 പൗണ്ട് വാങ്ങി. സ്ഥാനം ഒഴിഞ്ഞതിന് ശേഷം ലണ്ടൻ ആസ്ഥാനമായുള്ള കോർപ്പറേറ്റ് സ്പീക്കർ ഏജൻസിയായ ചാർട്ട്‌വെല്ലിൽ ട്രസ് ചേർന്നിരുന്നു.


ഫെബ്രുവരിയിൽ, മീഡിയ കമ്പനിയായ എബിപി നെറ്റ്‌വർക്ക്‌സ് മുംബൈയിൽ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ നാലു മണിക്കൂർ പങ്കെടുത്ത ട്രസിനായി ചാർട്ട്‌വെൽ £65,751.62 നൽകി. അങ്ങനെ ആകെ 12 മണിക്കൂർ പ്രസംഗിച്ചതിൽ നിന്നാണ് ഇത്രയും വലിയ തുക ലഭിച്ചത്. പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗത്തിൽ, “എന്റെ നിയോജകമണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കാനും ബാക്ക്ബെഞ്ചുകളിൽ നിന്ന് സൗത്ത് വെസ്റ്റ് നോർഫോക്കിനെ സേവിക്കുന്നത് തുടരാനും താൻ ആഗ്രഹിക്കുന്നു” എന്ന് ട്രസ് പറഞ്ഞിരുന്നു.