ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യം സാധാരണ നിലയിലേയ്ക്ക് മടങ്ങിവരുമെന്ന് യുകെയിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജോനാഥൻ വാൻ-ടാം അഭിപ്രായപ്പെട്ടു. ദിവസേനയുള്ള രോഗവ്യാപനം 10 ശതമാനം കുറഞ്ഞ് 2166 ആയതും കോവിഡ് മരണങ്ങൾ 29 ആയതും മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കുകൾ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . യുകെയിലെ രണ്ടാം തരംഗത്തിന് വഴിമരുന്നിട്ട കെന്റ് വേരിയന്റിനെ പിടിച്ചു നിർത്താൻ പ്രതിരോധ കുത്തിവെയ്പ്പ് വളരെയേറെ സഹായിച്ചിട്ടുണ്ടെന്നാണ് വിദഗ് ദാഭിപ്രായം. അതേസമയം രാജ്യത്തെ 68.3 ശതമാനം മുതിർന്നവരിലും കോവിഡിനെതിരെയുള്ള ആൻറി ബോഡീസ് ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസിൻെറ സർവേയിൽ കണ്ടെത്തി. രണ്ടാഴ്ച മുമ്പ് ഇത് 53.1 ശതമാനം മാത്രമായിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷത്തിനും ഈ രോഗത്തിനെതിരെ പ്രതിരോധശേഷി ഉണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. യുകെയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പ് നൽകിയതുകൊണ്ടാണിതെന്നാണ് ആരോഗ്യവിദഗ് ദർ വിലയിരുത്തുന്നത്.

രാജ്യത്ത് ഇതുവരെ 34 ദശലക്ഷം ആൾക്കാർക്ക് ഒരു ഡോസും 13.5 ദശലക്ഷം പേർക്ക് രണ്ടുഡോസും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായിട്ടുണ്ട്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ വൈറസ് ബാധിക്കാനുള്ള സാധ്യത പകുതിയായി കുറയുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിൽ 42 വയസ്സ് മുതലുള്ളവർക്ക് പ്രതിരോധകുത്തിവയ്പ്പിനായുള്ള ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ജൂൺ ഒന്നിന് 42 വയസ്സ് തികയുന്നവർക്കുമുതൽ ഈ അവസരം ഉപയോഗിക്കാൻ സാധിക്കും. 42 കാരനായ താൻ ഈ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ഈ പ്രായപരിധിയിലുള്ള മറ്റുള്ളവരും ഈ അവസരം ഉപയോഗിക്കണമെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭ്യർത്ഥിച്ചു.