അവധിക്ക് കേരളത്തിലെത്തി യുകെയിലേയ്ക്ക് മടങ്ങാനിരുന്ന അമ്മയും മകളും രക്ഷപ്പെട്ടത് സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് . കേരളത്തിലെ ഏറ്റുമാനൂരിൽ ആണ് സംഭവം. സ്വകാര്യതയെ മാനിച്ച് മലയാളം യുകെ ന്യൂസ് വ്യക്തി വിവരങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തുന്നില്ല. രാത്രി സിനിമയ്ക്ക് കൊണ്ടു പോകാതിരുന്നതിന് അമ്മയോട് പിണങ്ങി 16 വയസ്സുകാരിയായ യുകെ മലയാളി പെൺകുട്ടി വീട് വിട്ടിറങ്ങിയതാണ് സംഭവപരമ്പരകളുടെ തുടക്കം. താൻ വീടുവിട്ടിറങ്ങിയെന്നും അടിയന്തര സഹായം വേണമെന്നും പെൺകുട്ടി പോലീസിൽ വിളിച്ചുപറഞ്ഞു. പരാതി ലഭിച്ച് മിനിറ്റുകൾക്കകം പെൺകുട്ടിയെയും കൂട്ടി വീട്ടിലെത്തിയ പോലീസ് കണ്ടത് അവശനിലയിലായ അമ്മയെയാണ്.

പെൺകുട്ടി വഴക്കുണ്ടക്കി വീടുവിട്ടിറങ്ങിയതിനെ തുടർന്നുള്ള മാനസിക വിഷമത്തിൽ അമ്മ അമിതമായ അളവിൽ ഗുളികകൾ കഴിക്കുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ അടുത്തദിവസം യുകെയിലേയ്ക്ക് തിരിച്ചു വരേണ്ടിയിരുന്ന കുടുംബം വലിയ ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമായിരുന്നു. അൽപം വൈകിയിട്ടുണ്ടെങ്കിൽ അമ്മയുടെ ജീവൻ അപകടത്തിലാകുമായിരുന്ന എന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞത്.

ഒരാഴ്ച മുമ്പ് മാത്രമാണ് അമ്മയുടെ സഹോദരൻറെ മൃതസംസ്കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ കവൻട്രിയിൽ താമസിക്കുന്ന ജോബി മാത്യുവിന്റെയും സൗമ്യ ജോബിയുടെയും മൂത്തമകളായ ജിസ്മോൾ മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചത്. കുടുംബം യുകെയിലേയ്ക്ക് അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദുരന്തം വന്നു ഭവിച്ചത്.