സ്വന്തം ലേഖകൻ

യു എസിലെ ഫ്ലോറിഡയിൽ താമസിക്കുന്ന 40കാരിയായ എറിക ക്രിസ്പിനും ഒപ്പം മദ്യപിക്കാൻ എത്തിയ 10 പേർക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. നാലുപേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. പരിശോധനാഫലം വരും മുൻപ് തന്നെ ക്ലാസിക് രോഗലക്ഷണമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടിരുന്നു എന്ന് എറിക്ക പറഞ്ഞു.

ജാക്ക്സൺ വില്ലെ ബീച്ചിലെ ലിഞ്ച്സ് പബ്ബിലാണ് ജൂൺ ആറിന് സുഹൃത്തുക്കൾ ലോക്ക് ഡൗണിന് ശേഷം ആദ്യമായി ഒത്തുകൂടിയത്. ബാർ സന്ദർശനത്തിന് മൂന്നു ദിവസത്തിനു ശേഷം അവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായി തുടങ്ങി, ഒരാഴ്ചയ്ക്കുശേഷം കാര്യമായി അസുഖം ബാധിച്ചു. ലോക്കൽ റിപ്പോർട്ടുകൾ പ്രകാരം ബാറിൽ എത്തിയ മറ്റനേകം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോൾ ബാറും തൊട്ടടുത്ത പ്രദേശങ്ങളും അണുവിമുക്തമാക്കാൻ വേണ്ടി പൂട്ടിയിട്ടിരിക്കുകയാണ്. 49 ജീവനക്കാരിൽ ഏഴു പേർക്കും മാരകമായ വൈറസിന്റെ സാന്നിധ്യമുണ്ട്. ഫ്ലോറിഡയിൽ തുറന്നു പ്രവർത്തിച്ചു കൊണ്ടിരുന്ന ആറോളം ബാറുകൾ ആണ് റിപ്പോർട്ട് ചെയ്ത കേസുകളുടെ വർദ്ധനവിനെ തുടർന്ന്, രണ്ടാംഘട്ട വ്യാപനം ഭയന്ന് അടച്ചത്. എന്നാൽ കഴിഞ്ഞ ഞായറോടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് മാർച്ചിൽ തുടങ്ങിയ രോഗവ്യാപനത്തിലെ ഏറ്റവും വലിയ കണക്കാണ്.

രോഗം ബാധിക്കുന്നതിനുമുൻപ്, അതായത് തന്റെ ആദ്യ നൈറ്റ് ഔട്ട്ന് മുൻപ് മാസങ്ങളോളം വീടിനുള്ളിൽ കഴിയുകയും, അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ സോഷ്യൽ ഡിസ്റ്റൻസിങ് പോലെയുള്ള കാര്യങ്ങളിൽ പരിപൂർണ്ണ ശ്രദ്ധ ചെലുത്തുകയും ചെയ്ത വ്യക്തിയാണ് താനെന്ന് എറിക്ക മാധ്യമങ്ങളോട് അവകാശപ്പെട്ടു. എന്നാൽ അന്നത്തെ ദിവസം തീർത്തും അലക്ഷ്യമായി ആണ് പെരുമാറിയത്, തങ്ങൾ ആരും മാസ്കുകൾ ധരിച്ചിരുന്നില്ല. ലോക് ഡൗൺ ഉയർത്തി, സ്ഥാപനങ്ങൾ എല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ, സ്റ്റേറ്റ് പഴയതുപോലെയായി, ഇനി പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ഞങ്ങൾ ധരിച്ചു വച്ചിരുന്നത്.

ആരോഗ്യ പ്രവർത്തകയായ എറിക്, ലോക്ക്ഡൗൺ മാറ്റിയാലും എല്ലാവരും സൂക്ഷ്മത പുലർത്തണം എന്ന് സുഹൃത്തുക്കൾക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. യുഎസിൽ അതിദ്രുതം കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന 22 സ്റ്റേറ്റുകളിൽ ഒന്നാണ് ഫ്ലോറിഡ.