മക്കളോടുള്ള പ്രതികാരം തീർത്തത് അമ്മയോട്. 15 അംഗ സംഘം വീട് കയറി അക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. ഒഴുകുപാറ സ്വദേശി സുജാത (55) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുഖം മൂടിയെത്തിയ സംഘം സുജാതയെ ആക്രമിച്ചത്. ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുജാത കോട്ടം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

സുജാതയുടെ മക്കളായ സൂര്യ ലാൽ,ചന്ദ്രലാൽ എന്നിവരെ അന്വേഷിച്ചെത്തിയ സംഘമാണ് സുജാതയെ ആക്രമിച്ചത്. മക്കളോടുള്ള പ്രതികാരം മക്കളെ കിട്ടാത്തതിനാൽ അമ്മയുടെ മേൽ തീർക്കുകയായിരുന്നു. മുഖം തോർത്ത് കൊണ്ട് മറച്ച പതിനഞ്ചോളം പേരാണ് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.

മക്കളെ ചോദിച്ച് സുജാതയുടെ തലയ്ക്ക് കമ്പി വടി കൊണ്ട് അടിച്ചു. കൂടാതെ കല്ലുകൊണ്ട് ശരീരത്തിൽ മർദിച്ചു. സുജാതയുടെ വാരിയെല്ലുകൾ തകർന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യ നില വഷളാവുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ശനിയാഴ്ച സമീപവാസികളായ സന്ധ്യയും ശരണും തമ്മിൽ വഴിയെ ചൊല്ലി തർക്കമുണ്ടാകുകയും തർക്കത്തിൽ സുജാതയുടെ മക്കൾ സന്ധ്യക്കൊപ്പം നിൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.