ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇപ്പോൾ ഇന്ത്യൻ വേരിയന്റായ 3,424 കോവിഡ് കേസുകൾ യുകെയിൽ ഉണ്ട്. കെന്റ് വേരിയന്റിനേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്നു കരുതപ്പെടുന്ന B.1.617.2 രാജ്യത്തെ പല മേഖലകളിലും ആശങ്ക വിതയ്ക്കുകയാണ്. കോവിഡ് -19 വേരിയന്റിൽ 2,967 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു . തിങ്കളാഴ്ച ഇത് 2,300 ലധികം ആയിരുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 2,111 കേസിന്റെ വർദ്ധനവ്. ഇംഗ്ലണ്ടിൽ 3,245, സ്കോട്ട്ലൻഡിൽ 136, വെയിൽസിൽ 28, വടക്കൻ അയർലണ്ടിൽ 15 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളും നോർത്ത് വെസ്റ്റ്, ലണ്ടൻ എന്നിവിടങ്ങളിലാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നതെന്ന് പിഎച്ച്ഇ പറഞ്ഞു.

ഏറ്റവും കൂടുതൽ രോഗബാധിത ഉണ്ടായിരിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ രണ്ടാമത്തെ വാക്സിൻ ഡോസ് എടുത്തിട്ടില്ലെങ്കിൽ എത്രയും വേഗം എടുക്കണമെന്ന് പിഎച്ച്ഇയുടെ കോവിഡ് -19 ഇൻസിഡന്റ് ഡയറക്ടർ ഡോ. മീര ചന്ദ് പറഞ്ഞു. ഈ വേരിയന്റിന്റെ വ്യാപനത്തോടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് വൈകിയേക്കാമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ആത്മവിശ്വാസം വർദ്ധിപ്പിക്കണമെന്നും വാക്സീനുകൾക്ക് വേരിയന്റുകളെ മറികടക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. നിലവിലെ കൊറോണ വൈറസ് വാക്സിനുകൾ ഇന്ത്യൻ ഉൾപ്പെടെ എല്ലാ വകഭേദങ്ങൾക്കും എതിരെ ഫലപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കണക്കുകൾ പ്രകാരം 37 മില്യൺ ജനങ്ങൾ ഒന്നാം ഡോസ് വാക്സീനും 21 മില്യൺ ജനങ്ങൾ രണ്ടാം ഡോസ് വാക്സീനും ലഭിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതനുസരിച്ച് വേരിയന്റ് എത്രത്തോളം കൂടുതൽ വ്യാപിക്കാം എന്നതിൻെറ വ്യക്തമായ ചിത്രം അടുത്ത ആഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ഡൗണിംഗ് സ്ട്രീറ്റ് വാർത്താ സമ്മേളനത്തിൽ സംസാരിച്ച പ്രൊഫസർ ജോനാഥൻ വാൻ-ടാം ഇത് ഭയപ്പെടുന്നതുപോലെ പകരാൻ സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ടു. റോഡ് മാപ്പിന്റെ നാലാം ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.