ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി കടുപ്പിക്കണമെന്ന ആവശ്യവുമായി ലേബർ പാർട്ടി നേതൃത്വം രംഗത്ത് വന്നു. ഈ ആവശ്യമുന്നയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നില്ലെന്നും ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയായ ആളുകൾ നിയമത്തിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടതായും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഋഷി സുനകിനും സർക്കാരിനും എതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം നടത്തിയത്.

കുട്ടികൾക്കെതിരെ റിപ്പോർട്ട്‌ ചെയ്യുന്ന കേസുകളുടെ എണ്ണം അനുദിനം വർധിക്കുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. കേസുകളിൽ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കുവാനായി ടാസ്ക് ഫോഴ്സ് ഇതുവരെ നടപ്പിലാകാത്തതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.   ക്രൈം പോളിസിയുടെ ചുമതലയുള്ള ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പറും സർക്കാരിന്റെ നടപടികളിൽ കടുത്ത വിയോജിപ്പ് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും പ്രതികളെ പിടികൂടുന്നതിനും പോലീസിന് വൻ വീഴ്ച പറ്റിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നു വന്നിരുന്നു . കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന അന്വേഷണത്തിൽ ചില കേസുകളിൽ 18 മാസമായിട്ടും ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥരെ വരെ കണ്ടെത്തുകയുണ്ടായി. ഇൻറർനെറ്റിന്റെയും ഫോണിന്റെയും വ്യാപകമായ ഉപയോഗം മൂലം പലപ്പോഴും കുട്ടികൾ ഓൺലൈനിൽ വ്യാപകമായി ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി വല വീശുന്നവരെ തിരിച്ചറിയുന്നതിനായി പോലീസ് ആധുനിക സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് കുട്ടികളെ അപകടസാധ്യത ഉള്ളവരായി തിരിച്ചറിഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചതായാണ് സർക്കാരിന്റെ അവകാശവാദം