രജിസ്റ്റർ വിവാഹത്തിന് കാമുകൻ എത്തിയില്ല. മനോവിഷമം താങ്ങാനാവാതെ യുവതി ജീവനൊടുക്കി. കൊല്ലം തുടയന്നൂർ കാട്ടാമ്പള്ളി സ്വദേശിനി ധന്യ (23) ആണ് ജീവനൊടുക്കിയത്. ഒരു വർഷത്തോളമായി ധന്യയും നാട്ടുകാരനായ അഖിലും തമ്മിൽ പ്രണയത്തിലായിരുന്നു. ഫെബ്രുവരി പതിനാലാം തീയതി ധന്യയെ വീട്ടിൽ നിന്നും കാണാതാവുമായും തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിനിടെ ധന്യയെ അഖിലിനൊപ്പം കണ്ടെത്തിയിരുന്നു.

കസ്റ്റഡിയിലെടുത്തത് സ്റ്റേഷനിൽ ഹാജരാക്കിയപ്പോൾ യുവാവ് വിവാഹം കഴിക്കുമെന്ന് ധന്യയ്ക്ക് വാക്ക് നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇട്ടിവ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയും ധന്യയും വീട്ടുകാരും എത്തുകയും ചെയ്തു. എന്നാൽ ഏറെ നേരം കാത്തിരുന്നിട്ടും അഖിൽ വിവാഹത്തിനെത്തിയില്ല. തുടർന്ന് വീട്ടുകാരും വിവാഹത്തിനെത്തിയ നാട്ടുകാരും തിരിച്ച് പോയി. എല്ലാവരുടെയും മുൻപിൽ നാണംകെട്ട ധന്യ കരഞ്ഞ് കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.

അഖിൽ വഞ്ചിച്ചെന്ന് മനസിലാക്കിയ ധന്യ വ്യാഴാഴ്ച രാത്രി ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ധന്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ വഞ്ചിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.