ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗികളെ വാർഡുകളിൽ താമസിപ്പിക്കുമ്പോൾ എന്ത് ചെയ്യണം എന്ന കാര്യത്തിൽ എൻഎച്ച്എസ് പുതിയ മാർഗനിർദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഇനി മുതൽ സിംഗിൾ സെക്സ് ഫീമെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കൽ സെക്സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.


പുരുഷന്മാരുടെ കാര്യത്തിലും സമാനമായ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന പുരുഷന്മാരെയും ഇനി മുതൽ സിംഗിൾ സെക്സ് മെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ഇതിനർത്ഥം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്ക് അനുയോജ്യമായ ഒറ്റ മുറികൾ നൽകേണ്ടതായി വരും. ഇത് പ്രധാനമായും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപ്പിലാക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ ആറ്റ് കിൻസ് പറഞ്ഞു.

പുതിയ നിർദ്ദേശങ്ങൾ എൻ എച്ച് എസ് ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിലൂടെ എല്ലാ രോഗികളുടെയും അവകാശങ്ങളും ആവശ്യങ്ങളും സന്തുലിതമാക്കുന്നതിൻ്റെ പ്രാധാന്യം ഞങ്ങൾ എടുത്തുകാണിക്കുന്നുവെന്നും എല്ലാവർക്കും വേഗതയേറിയതും ലളിതവും ന്യായവുമായ ഒരു ആരോഗ്യ പരിരക്ഷാ സംവിധാനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ആരാഗ്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ നയത്തോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അനുകൂലമായാണ് പ്രതികരിച്ചത്. ഈ മാറ്റങ്ങൾ മികച്ച വാർത്തയാണെന്ന് സെക്‌സ് മാറ്റേഴ്‌സ് കാമ്പെയ്ൻ ഗ്രൂപ്പിലെ മായ ഫോർസ്റ്റേറ്റർ പറഞ്ഞു. ഓരോ 10 വർഷത്തിലും സർക്കാർ പൂർത്തിയാക്കേണ്ട എൻഎച്ച്എസ് ഭരണഘടനയുടെ വിപുലമായ അവലോകനത്തിൻ്റെ ഭാഗമാണ് മാറ്റങ്ങൾ.