ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എൻ എച്ച് എസ് കാലാനുസൃതമായി പരിഷകരിക്കണമെന്ന അഭിപ്രായവുമായി ലേബർ നേതാവ് കെയർ സ്റ്റാർമർ രംഗത്ത്. എല്ലാകാലവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഷ്കരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് ഉൾപ്പെടെ പരിഹരിക്കാൻ സ്വകാര്യമേഖലയെ കൂടി ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ ഇത് മാറി കൂടുതൽ കൃത്യമായി ഇടപെടാൻ കഴിയേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടികാണിച്ചായിരുന്നു പ്രതികരണം നടത്തിയത്.

ശൈത്യകാലത്ത് സേവനങ്ങൾ വലിയ സമ്മർദ്ദത്തിലായതിനാൽ എൻഎച്ച്എസ് പ്രതിസന്ധിയിലാണെന്ന് മുതിർന്ന ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ മേഖല മെച്ചപ്പെടുത്താൻ എന്തൊക്കെ നടപടികളാണ് കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന ചോദ്യത്തിന് സമഗ്രമായ മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയ രോഗവസ്ഥകളിൽ പോലും ആളുകൾക്ക് തടസ്സവും കാലതാമസവും നേരിടാതെ ചികിത്സ ലഭ്യമാകുക എന്നുള്ളതാണ് ലക്ഷ്യമെന്നും കെയർ സ്റ്റാർമർ പറഞ്ഞു. ഏഴ് ദശലക്ഷത്തിലധികം ആളുകൾ എൻഎച്ച്എസിലെ ചികിത്സയ്ക്കായി കാത്തിരിക്കുകയാണ്. നിലവിൽ വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കാൻ സർക്കാർ സ്വകാര്യമേഖലയെ കൂടി ഉപയോഗിക്കുകയാണ്.

ആരോഗ്യമേഖലയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ബ്യുറോക്രസി എന്ന പദം ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇതിനോടകം തന്നെ ഇതൊരു ചർച്ചയായി ഉയർന്നു വന്നിട്ടുണ്ട്. ‘ലോകത്തിന് മുൻപിൽ എൻ എച്ച് എസ് ഒരു മാതൃകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും രോഗികളുടെ സാഹചര്യം വളരെ മോശമാണ്. ഞങ്ങളുടെ നേതൃത്വമാണ് ഭരിച്ചിരുന്നതെങ്കിൽ ഡോക്ടർമാരുടെയും ജില്ലാ നേഴ്‌സുമാരുടെയും എണ്ണം ഇരട്ടിയാക്കുമെന്നും നേഴ്‌സുമാർക്കും മിഡ്‌വൈഫുമാർക്കുമുള്ള പരിശീലനവും പ്ലെയ്‌സ്‌മെന്റുകളും വർധിപ്പിക്കും’- കെയർ സ്റ്റാർമർ പറഞ്ഞു.