കവൻട്രി കേരളാ കമ്മ്യൂണിറ്റിയും, കവൻട്രി ക്നാനായ യൂണിറ്റും, കവൻട്രി വാത്സ്ഗ്രേവ് സ്ക്കൂളും, എമ്മാവൂസ് കവൻട്രി ചർച്ചും സംയുക്തമായി ഒരാഴ്ചയ്ക്കുള്ളിൽ ശേഖരിച്ച് റെഡ് ക്രോസ്സിന് അയച്ച് കൊടുത്തത് രണ്ട് ടണ്ണിന് മുകളിൽ ഉള്ള ആവശ്യ സാധനങ്ങൾ.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് കയറ്റി അയച്ച സാധനങ്ങൾ ബുധനാഴ്ച ഉക്രെയ്നിൽ എത്തിയതായി റെഡ് ക്രോസ്സ് സ്ഥിരീകരിച്ചു എന്ന് കവൻട്രി കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യൂ അറിയിച്ചു.

മുകളിൽ പറഞ്ഞിരിക്കുന്ന സന്നദ്ധ സംഘടനകൾ എല്ലാവരും ചേർന്ന് ഒരാഴ്ചക്കുള്ളിൽ ഇത്രയും സാധനം എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കവൻട്രി കേരളാ കമ്മറ്റിയുടെ സെക്രട്ടറി ശ്രീ സെബാസ്റ്റ്യൻ ജോൺ അറിയിച്ചു.

കവന്‍ട്രി മലയാളി സമൂഹം നാലു ദിവസത്തെ യുക്രൈന്‍ സഹായ അപ്പീലില്‍ ഭക്ഷണവും വസ്ത്രങ്ങളും മരുന്നുകളും അടക്കം രണ്ട് ടണ്‍ സാധനങ്ങളാണ് സമാഹരിക്കപ്പെട്ടത്. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും മരുന്നുകളും ലഭിക്കാതെ വലയുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ സഹായങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭിക്കണം എന്നതിനാല്‍ ലഭ്യമായ വസ്തുക്കളുമായി ഞായറാഴ്ച തന്നെ ട്രക്കുകള്‍ പുറപ്പെടുകയും ബുധനാഴ്ച അത് യുക്രെയ്നിൽ ഉള്ള റെഡ് ക്രോസ്സ് സൊസൈറ്റിയിൽ എത്തുകയും ചെയ്തു.

കോവിഡിന്റെ പശ്ച്ചാത്തലത്തിലും ഓൺലൈനായും അല്ലാതെയും വിവിധതരം പരിപാടികളുമായി മുന്നോട്ട് വന്ന കവൻട്രി കേരളാ കമ്മ്യൂണിറ്റി പ്രദേശത്തെ എല്ലാ സന്നദ്ധ സംഘടനകളുമായി ചേർന്ന് യുക്രെയ്നിൽ കഴ്ടപ്പെടുന്നവർക്കായി യുകെയിൽ നിന്നും അവശ്യ സാധനങ്ങൾ ഏറ്റവും ആദ്യം എത്തിച്ച്
എല്ലാവർക്കും മാതൃകയായിരിക്കുകയാണ്.