ഷെറിൻ പി യോഹന്നാൻ

സെക്കന്റ്‌ ഷോയ്ക്ക് അനുമതി നൽകിയതോടെ കേരളത്തിലെ തിയേറ്ററുകൾ വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും അതിന് തികച്ചും സഹായകമാകുന്ന റിലീസ് ആയിരുന്നു മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്.’ ടീസറുകൾ നൽകിയ പ്രതീക്ഷ വലുതായതുകൊണ്ട് തന്നെ ഒരു ക്വാളിറ്റി മിസ്റ്ററി ത്രില്ലർ പ്രേക്ഷകർ തീർച്ചയായും പ്രതീക്ഷിക്കും.

ഫാ. കാർമെൻ ബനഡിക്ട്, പേരിൽ മാത്രമാണ് പുരോഹിതൻ. അദ്ദേഹം ഏറ്റവും താല്പര്യത്തോടെ ചെയ്യുന്ന പ്രവൃത്തി കുറ്റാന്വേഷണമാണ്. മിക്ക കേസുകളിലും പോലീസിനെ സഹായിക്കുന്നുമുണ്ട്. ആ പുരോഹിതന് അതാണ് ദൈവവഴി. അങ്ങനെ ഒരുനാൾ ഫാ. ബനഡിക്ടിനെ തേടി ഒരു കേസ് എത്തുന്നു… നിഗൂഢതകൾ നിറഞ്ഞ ഒന്ന്.

Positives – ക്വാളിറ്റി മേക്കിങ്ങും മികച്ച പശ്ചാത്തലസംഗീതവുമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങൾ. സിനിമയിലെ പല രംഗങ്ങൾക്കും ജീവൻ നൽകുന്നത് രാഹുൽ രാജിന്റെ ബിജിഎം ആണ്. മമ്മൂട്ടി, മഞ്ജു വാരിയർ ,ബേബി മോണിക്ക, നിഖില തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രകടനം നന്നായിരുന്നു. പോസ്റ്റ്‌ ക്ലൈമാക്സ്‌ സീൻ ഊഹിച്ചിരുന്നെങ്കിലും അതിന്റെ പ്ലേസ്‌മെന്റ് കൃത്യമായതിനാൽ മൊത്തത്തിൽ ഒരു ക്ലൈമാക്സ്‌ പഞ്ച് സിനിമ സമ്മാനിക്കുന്നുണ്ട്. ഇന്റർവെൽ ബ്ലോക്ക്‌ ബനഡിക്ടിനെ ശക്തമാക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ അത് നിലനിന്നോയെന്ന കാര്യം സംശയമാണ്. ‘നസ്രത്തിൻ നാട്ടിലെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.

Negatives – ഹൊറർ ചിത്രങ്ങളിൽ പതിവായി കണ്ടുവരുന്ന പല ക്‌ളീഷേ സംഗതികളും ഈ ചിത്രത്തിലുമുണ്ട്. പ്രെഡിക്റ്റബിൾ സീനുകൾ നിറഞ്ഞ ആദ്യപകുതി അവസാനിക്കുന്നത് പ്രതീക്ഷകൾ നൽകികൊണ്ടാണെങ്കിലും ആ സാധ്യതകളെയൊന്നും ഉപയോഗപ്പെടുത്താതെ ചിലരിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ് പിന്നീടുള്ള കഥ. രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്കും കൺവിൻസിംഗ് ആയി തോന്നിയില്ല. പലയിടത്തും കഥ വലിച്ചുനീട്ടിയതായും അനുഭവപ്പെട്ടു. കഥപറച്ചിൽ വിരസമാകുമ്പോഴും ചിത്രത്തെ താങ്ങിനിർത്തുന്നത് പ്രകടനങ്ങളും മേക്കിങ്ങുമാണ്.

Last Word – കളർ ടോണിലും ട്രീറ്റ്‌മെന്റിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പുത്തൻ ദൃശ്യാനുഭവമൊന്നും പ്രീസ്റ്റ് സമ്മാനിക്കുന്നില്ല. പ്രൊഡക്ഷൻ ക്വാളിറ്റി ഒക്കെ മുന്നിട്ടു നിൽക്കുന്നതിനാൽ തന്നെ നല്ലൊരു തിയേറ്ററിൽ ആസ്വദിച്ചാൽ നിരാശപ്പെടേണ്ടി വരില്ല.