ലണ്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് ആരോഗ്യ, സാമൂഹിക പരിപാലന മേഖലയിൽ രോഗികളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എൻഎച്ച്എസ്. ആശുപത്രിയിൽ ഉൾപ്പടെ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നതിനാലാണ് ഇത്തരമൊരു മുന്നറിയിപ്പ് പുറത്തിറക്കിയത്.

ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളുടെ ചുമതലക്കാർക്ക് വിവരം എൻഎച്ച്എസ് കൈമാറിയിട്ടുണ്ട്. ബ്രിട്ടനിലെ സായുധസേനയുടെ മേധാവി രാജ്ഞിയായിരുന്നു. അതുകൊണ്ടുതന്നെ രാജ്ഞിയുടെ മരണം മുൻ സൈനികർ ഉൾപ്പെടെയുള്ളവർക്ക് കടുത്ത മാനസികാഘാതത്തിന് കാരണമായതായുള്ള വിലയിരുത്തലും ഉണ്ട്. അതുകൊണ്ടുതന്നെ മുൻ സൈനികർക്കും നിലവിൽ സേനയിൽ സേവനമനുഷ്ഠിക്കുന്നവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങളിൽ വർദ്ധനവിന് കാരണമാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഓർഗനൈസേഷന് ശക്തമായ സംവിധാനമുണ്ടെന്നും രോഗികളെ ഉചിതമായ രീതിയിൽ വിലയിരുത്തുകയും റഫർ ചെയ്യുകയും ചെയ്യുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സർ ഡേവിഡ് സ്ലോമാൻ പറഞ്ഞു. കൂടാതെ, ബാങ്ക് അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ദിവസം, വ്യക്തിഗത പരിശോധനകളിൽ മാറ്റം വരുത്തുമെന്നും വിശദമാക്കുന്നുണ്ട്.

അപ്പോയിന്റ്മെന്റ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യുകയാണെങ്കിൽ, ശവസംസ്കാര ദിവസം അപ്പോയിന്റ്മെന്റ് ഉള്ള രോഗികളെ നേരിട്ട് വിവരം അറിയിക്കണമെന്നും കത്തിൽ പറയുന്നു. കെയർ ഹോം കോവിഡ് -19 വാക്‌സിനേഷൻ സെപ്റ്റംബർ 19-ന് നേരത്തെ ക്രമീകരണം ചെയ്തതുപോലെ നൽകണമെന്നും ഡോ മോണ്ട്‌ഗോമറി ആവശ്യപ്പെട്ടു. സേവനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ജീവനക്കാർ, രോഗികൾ, പൊതുജനങ്ങൾ എന്നിവർ ബോധവാന്മാരാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.