അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ബഹുഭൂരിപക്ഷം മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള പരിഷ്കരണത്തിൽ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേവലം ഒരു ശതമാനം മാത്രമാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ശമ്പള വർദ്ധനവ് . എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർധനവുമായി മുന്നോട്ടു പോകുന്ന സർക്കാരിന് വൻ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് നേഴ്സിങ് യൂണിയൻ മുന്നറിയിപ്പ് നൽകി.

എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകിയ ശുപാർശയെ ദയനീയം എന്നാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ് വിശേഷിപ്പിച്ചത്. 12.5% ശമ്പളവർധനവിനായുള്ള ആവശ്യമാണ് പൊതുവേ എൻഎച്ച്എസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നത്. കോവിഡ് മഹാമാരി എൻഎച്ച്എസിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചതാണ് ശമ്പള വർദ്ധനവിൽ നിഴലിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻ എച്ച് എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശജനകമാണെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു.