ലണ്ടന്‍: നികുതിയിളവ് ആദ്യത്തെ രണ്ടു കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള നിര്‍ദേശം നിയമമാകുന്നു. ഇതിനായുള്ള നിയമം ഇന്നലെ പാര്‍ലമെന്റ് പാസാക്കി. ഈ വര്‍ഷം ഏപ്രില്‍ 6ന് ശേഷം ജനിക്കുന്ന കുട്ടികള്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. 2015ലെ ബജറ്റില്‍ മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ കൊണ്ടുവന്ന നിര്‍ദേശമാണ് നിയമമായി മാറുന്നത്. എന്നാല്‍ ബലാല്‍സംഗത്തിനിരയായി മൂന്നാമതും അമ്മയാകുന്ന സ്ത്രീകള്‍ക്കെങ്കിലും ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് ചില എംപിമാര്‍ ആവശ്യപ്പെട്ടു.
അവതരിപ്പിച്ച സമയത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച ഈ നിയമം പക്ഷേ ഇപ്പോള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകളില്ലാതെ പാസാക്കാനാണ് നീക്കം. ഈ നിയമം പ്രാവര്‍ത്തികമല്ലെന്നും സദാഡാര വിരുദ്ധമാണെന്നും എസ്എന്‍പി എംപി ആലിസണ്‍ ത്യൂലിസ് പറഞ്ഞു. ഇതിനെതിരെയുള്ള യുദ്ധം തുടരുമെന്നും അവര്‍ വ്യക്തമാക്കി. ബലാല്‍സംഗത്തിന് ഇരയായി ഉണ്ടാവുന്ന കുട്ടികള്‍ക്ക് നികുതിയിളവ് നല്‍കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതിനായി അധികാരപ്പെട്ട ഒരാള്‍ റവന്യൂ ആന്‍ഡ് കസ്റ്റംസിന് തെളിവ് നല്‍കണം.

ഈ നിര്‍ദേശം മൂലം വിവാദ ബില്ലിന് റേപ്പ് ക്ലോസ് എന്ന പേരുമ വീണിരുന്നു. ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, കൗണ്‍സലര്‍മാര്‍, റേപ്പ് ചാരിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്കാണ് ഇതിനുള്ള അധികാരം നല്‍കിയിരിക്കുന്നത്.